ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കശ്മീരിൽ. 6,400 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. ശേഷം ശ്രീനഗറിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ കേന്ദ്രം റദ്ദാക്കിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണ് ഇന്നത്തേത്.
6,400 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനതിന്റെ ഭാഗമായി ശ്രീനഗറിൽ സംഘടിപ്പിക്കുന്ന വികസിത ഭാരതം, വികസിത ജമ്മു കശ്മീർ എന്ന പരിപാടിയിൽ പ്രധാനമന്ത്രി സംസാരിക്കും. പരിപാടിയിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള 1400 കോടി രൂപയുടെ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും.
സ്വദേശി ദർശൻ, പ്രസാദ് ( പിൽഗ്രിമേജ് റീജുവനേഷൻ ആന്റ് സ്പിരിച്വൽ ഹെരിറ്റേജ് ഒഗ്മെന്റേഷൻ ഡ്രൈവ് ) എന്നീ കർമ്മ പദ്ധതിയ്ക്ക് കീഴിലുള്ള പദ്ധതികൾക്കാണ് പ്രധാനമന്ത്രി ആരംഭിക്കുക. ഇതിന് പുറമേ ചലോ ഇന്ത്യ ഗ്ലോബൽ ഡയസ്‌പോറ എന്ന ക്യാമ്പെയ്‌നും പ്രധാനമന്ത്രി തുടക്കം കുറിയ്ക്കും.
പദ്ധതികളുടെ ഉദ്ഘാടനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി പുതുതായി സർക്കാർ ജോലി ലഭിച്ച യുവതീ- യുവാക്കൾക്ക് നിയമനക്കത്ത് കൈമാറും. വിവിധ കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി പങ്കെടുക്കും.