തിരുവനന്തപുരം: പെരുമാതുറയില്‍ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞു. പതിനാറ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. പത്തുപേരെ രക്ഷപ്പെടുത്തി. സംസ്ഥാനത്തെ മധ്യ – തെക്കൻ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ നാല് ജില്ലകളിൽ അതിതീവ്രമഴയ്ക്കുള്ള സാധ്യത മുൻനിര്‍ത്തി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും മറ്റു ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്രമഴ പെയ്യാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും മുന്നിൽ കാണുന്നത്. ഈ സാഹചര്യത്തിൽ മലയോരമേഖലയിലടക്കം അതീവ ജാഗ്രത വേണമെന്ന് നിര്‍ദേശമുണ്ട്. കോമറിൻ തീരത്തെ ചക്രവാതച്ചുഴിയും പടിഞ്ഞാറൻ കാറ്റുമാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവാൻ കാരണം.