അസം: അൽ-ഖ്വയ്ദയുമായി ബന്ധമുള്ള അഞ്ച് പേരെ അസം പൊലീസ് അറസ്റ്റ് ചെയ്‌തു. ഹൗലി, ബാർപേട്ട, കൽഗാച്ചിയ സ്റ്റേഷൻ പരിധിയിൽ വച്ച് കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവരെ പിടികൂടിയത്.
അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ബംഗ്ലാദേശ് ജിഹാദി സംഘടനയിലുള്ള അഞ്ച് പേരെയാണ് പിടികൂടിയത്. അതേസമയം അസമിലെ സ്‌പെഷ്യൽ ബ്രാഞ്ച് പങ്കുവെച്ച രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു.
ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ഇവരിൽ ഒരാൾ മസ്ജിദിൽ അധ്യാപകനായി ജോലി ചെയ്യുന്നതായി കണ്ടെത്തി. ബംഗ്ലാദേശ് പൗരനായ സൈഫുൽ ഇസ്ലാം എന്ന ഹാരുൺ റാഷിദ് ആണ് ധകാലിയപ്പാറ മസ്ജിദിൽ അധ്യാപകനായി ജോലി ചെയ്യുന്നത്. മാത്രമല്ല ബാർപേട്ട ജില്ലയിലെ യുവാക്കളെ തീവ്രവാദ സംഘടനയിൽ ചേരാനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്താനും ഇയാൾ പ്രേരിപ്പിച്ചുവെന്നും പോലീസ് പറയുന്നു.