അപകടങ്ങൾ തുടർക്കഥയായതോടെ ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതി ഈ മാസം 20-നകം പഠനം പൂർത്തിയാക്കി, അടുത്ത 10 ദിവസത്തിനുള്ളിൽ റോഡ് ട്രാൻസ്‌പോർട്ട് & ഹൈവേ മന്ത്രാലയത്തിന് അന്വേഷണ റിപ്പോർട്ട് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം.
118 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്‌പ്രസ്‌വേയില്‍ ഉദ്ഘാടനം ചെയ്ത് അഞ്ച് മാസത്തിനുള്ളിൽ, 570 അപകടങ്ങളിലായി 100 ഓളം ജീവനുകളാണ് പൊലിഞ്ഞത്. 350-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏകദേശം 8,480 കോടി രൂപ ചെലവിലാണ് എൻഎച്ച്എഐ ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേ യാഥാർഥ്യമാക്കിയത് . കർണാടകയെയും മൈസൂരുവിനെയും ബന്ധിപ്പിച്ച് മികച്ച യാത്രാനുഭവം നല്‍കുന്ന 118 കിലോമീറ്ററുള്ള ഈ പത്തുവരിപ്പാത 2023 മാര്‍ച്ച് 12-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചത്.