തിരുവനന്തപുരം: വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നുണ്ടായ അപകടത്തിൽ ടൂറിസം ഡയറക്ടർ പി ബി നൂഹ് ഇന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് റിപ്പോർട്ട് നൽകും. പാലം നിർമ്മാണത്തിലും നടത്തിപ്പിലും വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തൽ എന്നാണ് സൂചന. നിർമ്മാണം തീരദേശ ചട്ടങ്ങൾ ലംഘിച്ചാണെന്നും ആരോപണമുണ്ട്.
നിർമ്മാണത്തിൽ വീഴ്ചയുണ്ടായെന്നും ആൻഡമാൻ ആസ്ഥാനമായ കമ്പനിയുടെ നടത്തിപ്പിൽ സുതാര്യതയില്ലാത്തത് അനുവദിക്കാനാകില്ലെന്നും വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സഞ്ചാരികളുടെ സുരക്ഷ പ്രധാനമായതിനാൽ പാലത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദേശം നൽകിയെന്നും ഇതിന്മേൽ ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ട് ലഭിച്ചശേഷം മാത്രം തുടർനടപടിയുണ്ടാകുകയുള്ളൂവെന്നും ചെയർമാൻ പറഞ്ഞു.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ബ്രിഡ്‌ജാണ് ഉദ്ഘാടനം നടന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ തകർന്നത്. കോസ്റ്റൽ സോൺ മാനേജ്മെന്റിന്റെ അനുമതിയില്ലാതെയാണ് ‘ജോയ് ടൂറിസം’ എന്ന ആൻഡമാൻ കമ്പനി ബ്രിജ് നിർമിച്ചതെന്നാണ് പരാതി.