ലക്നൗ: ലോകം നവഭാരത ഉദയത്തിന് സാക്ഷ്യം വഹിക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഇന്ത്യയുടെ തലവര തന്നെ മാറ്റി. ഭാരതം ഇന്ന് തലയെടുപ്പോടെ നിൽക്കുന്നുയെന്നും അദ്ദേഹം പറഞ്ഞു. കാസിയ ജില്ലയിലെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖുഷിനഗറിൽ 2,134 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും യോഗി ആദിത്യനാഥ് നിർവഹിച്ചു. പ്രധാനമന്ത്രി കുസുമം യോജനയ്‌ക്ക് കീഴിൽ സോളാർ പമ്പുകൾ സ്ഥാപിക്കുന്നതിനായി സംസ്ഥാനത്തെ 20,000 കർഷകർക്കുള്ള സെലക്ഷൻ ലെറ്റർ വിതരണവും അദ്ദേഹം നടത്തി. കർഷക ക്ഷേമ കേന്ദ്രങ്ങൾക്ക് തറക്കല്ലിടീലും നടത്തി. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഡബിൾ എഞ്ചിൻ സർക്കാർ നിരന്തരം പരിശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലും അഭൂതപൂർവ്വമായ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. അഞ്ച് നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമായ രാമക്ഷേത്രം ഉത്തർപ്രദേശിന്റെ ജീവനാഡിയാണ്. ടൂറിസം മേഖലയിൽ വൻ പുരരോഗതിയാണ് സംസ്ഥാനം കൈവരിക്കുന്നത്. പൈതൃകവും പാരമ്പര്യവും ഒത്തിണങ്ങുന്ന ഉത്തർപ്രദേശിന്റെ കാശിയും, അയോദ്ധ്യയും, ഗോരഖ്പൂരും വിനോദസഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലങ്ങളായി മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.