ഗുവാഹത്തി: പ്രളയക്കെടുതിയില്‍ മുങ്ങിയ അസമിലെ റെയിൽപാളങ്ങളുടെ നാശനഷ്ടങ്ങള്‍ നികത്താൻ കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും തകര്‍ന്ന റെയില്‍പാളങ്ങളുടെ പുനരുദ്ധാരണത്തിന് 180 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു..
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആണ് ഈ കാര്യം സ്ഥിരീകരിച്ചത് .
ജൂലൈ 10നുള്ളില്‍ തന്നെ തകര്‍ന്ന റെയില്‍പാളങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചതായി അസം മുഖ്യമന്ത്രി പറഞ്ഞു.കേടുപാടുകള്‍ സംഭവിച്ച റെയില്‍പാളങ്ങള്‍ പുനരുദ്ധീകരിക്കുന്നതോടെ ബരാക്-ബ്രഹ്മപുത്ര താഴ്‌വരകളെ ബന്ധിപ്പിക്കുന്ന പാതയില്‍ ഗതാഗതം പുനരാരംഭിക്കും.
പ്രധാനമായും നാഷശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത് അസമിലെ ദിമാ ഹസാവോ ജില്ലയിലാണ്.
ത്രിപുര, മിസോറാം, മണിപ്പൂര്‍ സംസ്ഥാനങ്ങളിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുമുള്ള റെയില്‍ ഗതാഗതം പഴയപടിയാകുമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു..
നേരത്തെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തകര്‍ന്ന റെയില്‍ പാളങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. പ്രളയക്കെടുതിയില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് അസമില്‍ സംഭവിച്ചത്.മണ്ണിടിച്ചിലില്‍ പലയിടത്തും റെയില്‍വേ ട്രാക്കുകള്‍ പൂര്‍ണമായി ഒലിച്ചുപോയി. മലയോര മേഖലകളിലാണ് റെയില്‍വേയ്‌ക്ക് കൂടുതല്‍ നാശം ഉണ്ടായത് 24 പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ലക്ഷക്കണക്കിനാളുകളെ പ്രളയം ബാധിക്കുകയും ചെയ്തതാണ്.
ദിമാ ഹസാവോ ജില്ലയിലെ ന്യൂ ഹഫ്ലോംഗ് റെയില്‍വേ സ്റ്റേഷനില്‍ ഉള്‍പ്പെടെ വലിയ നാശമാണ് പ്രളയത്തിലുണ്ടായത്. ഈ റെയില്‍വേ സ്റ്റേഷന്‍ ഏറെക്കുറെ തകര്‍ന്ന നിലയിലായിരുന്നു. മണ്ണിടിച്ചിലിന്റെ ശക്തിയില്‍ ഇവിടെ നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ തീവണ്ടി ട്രാക്കില്‍ നിന്ന് പുറത്തേക്ക് മറിയുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.