മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ ബിജെപിയിലേക്ക്. ഇതിന് മുന്നോടിയായി അദ്ദേഹം എംഎൽഎ സ്ഥാനം രാജിവെച്ചു.മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറെ കണ്ടാണ് അശോക് ചവാന്‍ രാജിക്കത്ത് കൈമാറിയത്. കോണ്‍ഗ്രസില്‍ നിന്നും അദ്ദേഹം പാർട്ടി അംഗത്വം രാജിവെച്ചതായാണ് വിവരം. രണ്ട് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയും രാജീവ് ഗാന്ധി മന്ത്രിസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന അന്തരിച്ച എസ്.ബി ചവാന്റെ മകനാണ് അശോക് ചവാന്‍.
സമീപകാലത്ത് പാർട്ടി വിടുന്ന മൂന്നാമത്തെ കോൺഗ്രസ് നേതാവാണ് അശോക് ചവാന്‍. മുന്‍കേന്ദ്ര മന്ത്രി മിലിന്ദ് ദേവ്‌റയും മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖും കോൺഗ്രസ് വിട്ടത് ദിവസങ്ങൾക്ക് മുമ്പാണ്.
ജമ്മു കശ്മീര്‍ മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും (എം.എല്‍.സി) മുന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായിരുന്ന ഡോ ഷെഹനാസ് ഗനായി ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് ബിജെപിയിൽ ചേർന്നേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാന നേതൃ നിരയിൽ വരുത്തിയ മാറ്റങ്ങളിൽ കമൽനാഥ് അസ്വസ്ഥനായിരുന്നു.
കമൽനാഥിനു രാജ്യസഭാ സീറ്റും മകൻ നകുൽ നാഥിനു ലോക്‌സഭാ സീറ്റും ബിജെപി വാഗ്ദാനം ചെയ്‌തെന്നാണു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടു കമൽനാഥ് സോണിയഗാന്ധിയുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യസഭാ സീറ്റ് നൽകാൻ ഹൈക്കമാൻഡിനു താൽപര്യമില്ലെന്നാണു സൂചന. ഇതോടെ അദ്ദേഹം പാർട്ടി വിട്ടേക്കുമെന്ന സൂചന അതിശക്തമാകുകയാണ്.