ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ, കുടുംബത്തോടൊപ്പം വോട്ട് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പിന്തുണയുമായി വീണ്ടും പാകിസ്ഥാൻ മുൻ മന്ത്രിയും പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) നേതാവുമായ ഫവാദ് ചൗധരി. കുടുംബസമേതം വോട്ട് ചെയ്ത ചിത്രം അരവിന്ദ് കെജ്‌രിവാൾ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രം വിദ്വേഷത്തിൻ്റെയും തീവ്രവാദത്തിൻ്റെയും ശക്തികളെ സമാധാനവും ഐക്യവും പരാജയപ്പെടുത്തട്ടെ എന്ന തലക്കെട്ടോടെ ഫവാദ് ചൗധരി ഷെയർ ചെയ്യുകയായിരുന്നു.
May peace and harmony defeat forces of hate and extremism #MorePower #IndiaElection2024 https://t.co/O3YMM1KWlM
— Ch Fawad Hussain (@fawadchaudhry) May 25, 2024
തൊട്ടു പിന്നാലെ മറുപടിയുമായി കെജ്‌രിവാൾ രംഗത്ത് വന്നു. “ചൗധരി സാഹിബ്, എനിക്കും എൻ്റെ രാജ്യത്തെ ജനങ്ങൾക്കും ഞങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പൂർണ്ണ ശേഷിയുണ്ട്. നിങ്ങളുടെ ട്വീറ്റ് ആവശ്യമില്ല. പാകിസ്ഥാനിൽ ഇപ്പോൾ സ്ഥിതി വളരെ മോശമാണ്. നിങ്ങൾ നിങ്ങളുടെ രാജ്യത്തെ പരിപാലിക്കുക” – എന്നായിരുന്നു കെജ്‌രിവാളിന്റെ മറുപടി.
चौधरी साहिब, मैं और मेरे देश के लोग अपने मसलों को संभालने में पूरी तरह सक्षम हैं। आपके ट्वीट की ज़रूरत नहीं है। इस वक़्त पाकिस्तान के हालात बहुत ख़राब हैं। आप अपने देश को सँभालिये https://t.co/P4Li3y2gDQ
— Arvind Kejriwal (@ArvindKejriwal) May 25, 2024
നേരത്തെ ദില്ലി മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ചപ്പോഴും ചൗധരി കെജ്‌രിവാളിനെ പിന്തുണച്ചിരുന്നു
ഈ മാസം പത്തിന് സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് കെജ്‌രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചപ്പോൾ, ഈ സംഭവവികാസത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ “മറ്റൊരു യുദ്ധ” നഷ്ടമാണെന്നാണ് ചൗധരി വിശേഷിപ്പിച്ചത്.
ഇതിന് മുമ്പ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധികാരത്തിലെത്തിയാൽ സ്വത്ത് പുനർവിതരണ സർവ്വേ നടത്തുമെന്ന വാഗ്ദാനത്തെയും ഫവാദ് ചൗധരി പുകഴ്ത്തിയിരുന്നു. രാഹുൽ ഗാന്ധിയെ തൻ്റെ മുത്തച്ഛനും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്‌റുവുമായി താരതമ്യപ്പെടുത്തി, “ഇരുവരും സോഷ്യലിസ്റ്റുകളായിരുന്നു” എന്നാണ് ചൗധരി പറഞ്ഞത്. രാഹുൽ ഗാന്ധിയെ പുകഴ്ത്തിയ ഫവാദ് ചൗധരിയുടെ പ്രതികരണത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു, പാകിസ്ഥാനും കോൺഗ്രസും തമ്മിലുള്ള പങ്കാളിത്തം തുറന്നു കാട്ടപ്പെട്ടുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
“ഇന്ന് ഇന്ത്യയിൽ കോൺഗ്രസ് ദുർബലമായിക്കൊണ്ടിരിക്കുകയാണ്. ഇവിടെ കോൺഗ്രസ് മരിക്കുന്നു, അവിടെ പാകിസ്ഥാൻ കരയുന്നു എന്നതാണ് തമാശ. ഇപ്പോൾ പാകിസ്ഥാൻ നേതാക്കൾ കോൺഗ്രസിന് വേണ്ടി പ്രാർത്ഥിക്കുന്നു. പാകിസ്ഥാൻ രാജകുമാരനെ പ്രധാനമന്ത്രിയാക്കാൻ ആഗ്രഹിക്കുന്നു,കോൺഗ്രസും പാകിസ്ഥാനും തമ്മിലുള്ള ഈ കൂട്ടുകെട്ട് ഇപ്പോൾ പൂർണ്ണമായും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു,” ഗുജറാത്തിലെ ആനന്ദിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദി പറഞ്ഞു.