ആന്ധ്രപ്രദേശിലെ നന്ത്യാൽ ജില്ലയിൽ വയലിൽ കണ്ടെത്തിയ നാല് കടുവക്കുഞ്ഞുങ്ങളെ നാട്ടുകാർ രക്ഷപ്പെടുത്തി. അമ്മ കടുവയെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനായി വനംവകുപ്പ് തിരച്ചിൽ തുടരുകയാണ്. ഇന്നലെ രാവിലെ വയലിലെത്തിയ കർഷകരാണ് ഒറ്റപ്പെട്ട നിലയിൽ കടുവ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഉടനടി തന്നെ കടുവകളെ സമീപത്തുള്ള സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
കുഞ്ഞുങ്ങളെ കണ്ടെത്തിയതിനു രണ്ട് കിലോമീറ്റർ പരിധിക്കുള്ളിൽ തന്നെ അമ്മക്കടുവയുണ്ടാകുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. കടുവയെ കണ്ടെത്തുന്നതിന് പ്രദേശങ്ങളിലെല്ലാം ക്യാമറ നിരീക്ഷണം ഏർപ്പെടുത്തി. അതെ സമയം കടുവാക്കുഞ്ഞുങ്ങൾ എങ്ങനെ പാടത്തെത്തി എന്നത് ദുരൂഹമായി തുടരുകയാണ്. നായ്ക്കകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ അമ്മക്കടുവ മക്കളെയും കൊണ്ട് ഓടിയെത്തിയതാവാമെന്നാണ് കരുതപ്പെടുന്നത്. അമ്മക്കടുവ എത്തിയില്ലെങ്കിൽ കുഞ്ഞുങ്ങളെ തിരുപ്പതിയിലുള്ള എസ് വി സുവോളജിക്കൽ പാർക്കിലേക്ക് മാറ്റും.