പത്തനംതിട്ട: ബിജെപിയിൽ ചേർന്ന നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യനെ എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്നും നീക്കി സഭ. ഫാ. ഷൈജുവിനെതിരെ വന്ന പരാതികൾ അന്വേഷിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചതിനാലാണ് നടപടി. എന്നാൽ ഇത് അച്ചടക്ക നടപടിയല്ല താൻ അവധിയിലാണെന്ന് ഷൈജു കുര്യൻ അറിയിച്ചു. താൻ കൂടി ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു അന്വേഷണ കമ്മീഷൻ. അത്തരമൊരു അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ താൻ പദവിയിൽ തുടരുന്നത് ശരിയല്ലെന്ന് താൻ തന്നെ സഭാ നേതൃത്വത്തെ അറിയിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാ. ഷൈജു കുര്യനും സഭയിലെ 42 പേരും നേരത്തെ ബിജെപിയിൽ ചേർന്നിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരനായിരുന്നു പുതുതായി പാർട്ടിയിൽ ചേർന്നവർക്ക് അംഗത്വം നൽകിയത്. തുടർന്ന് സഭയിൽ നിന്ന് കൂടുതൽ പേരെ പാർട്ടിയിലെത്തിക്കാനുള്ള ചുമതല പാർട്ടി ഫാ.ഷൈജു കുര്യനെ ഏൽപ്പിച്ചതായും സൂചനയുണ്ടായിരുന്നു. പാർട്ടിയിൽ ചേർന്നത് വ്യക്തിപരമായ കാര്യമെന്ന് സഭാ നേതൃത്വം അന്ന് പ്രതികരിച്ചിരുന്നു. ക്രിസ്ത്യൻ സമൂഹത്തെ പാർട്ടിയിലേക്കടുപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ വിജയമായിട്ടാണ് ഫാ. ഷൈജു കുര്യന്റെ പാർട്ടി പ്രവേശനം വിലയിരുത്തപ്പെട്ടിരുന്നത്.