പാരീസ്: പാരീസില്‍ മോസ്ക് അടയ്ക്കാന്‍ ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവത്തിനു പിന്നാലെയാണ് ഫ്രാന്‍സില്‍ ഭരണകൂടം ശക്തമായ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. പാരീസിലെ ഒരു പ്രമുഖ മസ്ജിദ് അടയ്ക്കാന്‍ നിര്‍ദേശം നൽകിയതായാണ് ഇപ്പോള്‍ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
പാരീസിലെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഈ പള്ളിയിലെ അധികൃതർ കൊല്ലപ്പെട്ട അധ്യാപകനെ വിമര്‍ശിച്ചുകൊണ്ട് വീഡിയോ പുറത്തു വിട്ടിരുന്നു. അധ്യാപകന്‍ കൊല്ലപ്പെടുന്നതിനു മുമ്പായിരുന്നു ഈ വീഡിയോ പുറത്തു വന്നത്. അതേസമയം ആറുമാസത്തേക്കാണ് പള്ളി അടച്ചു പൂട്ടുന്നതെന്നാണ് ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. അതേസമയം ഫ്രാന്‍സ് തീവ്രവാദത്തെ വച്ചുപൊറുപ്പിക്കുകയില്ലെന്ന സന്ദേശം കൊടുക്കുകയാണ് പോലീസിന്റെ ലക്ഷ്യം. ഇന്നലെ തീവ്രവാദവുമായി ബന്ധമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരേ 34 പോലീസ് പരിശോധനകള്‍ നടന്നു. ഇവയെല്ലാം അധ്യാപകന്റെ കൊലപാതകവുമായി ബന്ധമുള്ളതല്ലെന്ന് ആഭ്യന്തരമന്ത്രി വിശദീകരിച്ചു. ചരിത്രാധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഫ്രാന്‍സിലെങ്ങും ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്.