തിരുവനന്തപുരം : പടിവാതിക്കൽ എത്തി നിൽക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സ്ഥാനാര്‍ത്ഥികളായി ബിജെപി പരിഗണിക്കുന്നത് പ്രമുഖരുടെ നീണ്ട നിര. ബിജെപി സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക പുറത്ത് വന്നു. കേന്ദ്രമന്ത്രിമാർ മുതൽ മുതിർന്ന നേതാക്കൾ വരെയാണ് പ്രാഥമിക പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
തിരുവനന്തപുരം മണ്ഡലത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനുമാണ് പരഗണനയിലുള്ളത്. പത്തനംതിട്ടയിൽ പിസി ജോർജ്ജും ഷോൺ ജോര്‍ജ്ജും കുമ്മനം രാജശേഖരനുമുണ്ട്. എറണാകുളം മണ്ഡലത്തിൽ അനിൽ ആന്റണിയെയും ട്വന്റി -20 പാർട്ടി അദ്ധ്യക്ഷനും വ്യവസായ പ്രമുഖനും കിറ്റക്സ് എം.ഡി സാബു ജേക്കബിന്റെ പേരും പരിഗണിക്കുന്നു. ചാലക്കുടി മണ്ഡലത്തിൽ മേജർ രവി, എ.എൻ രാധാകൃഷ്ണൻ, ബി ഗോപാലകൃഷ്ണൻ എന്നിവരാണ് പരിഗണനയിലുള്ളത്.കോഴിക്കോട് മണ്ഡലത്തിൽ എം.ടി രമേശ്, ശോഭാ സുരേന്ദ്രൻ, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ എന്നിവരാണ് പരിഗണനയിലുള്ളത്.
ആലപ്പുഴ മണ്ഡലത്തിൽ അനിൽ ആന്റണിക്കൊപ്പം കൊല്ലപ്പെട്ട ഒബിസി മോർച്ച നേതാവ് രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്തിന്റെ പേരും പരിഗണിക്കുന്നുണ്ട്. കണ്ണൂർ മണ്ഡലത്തിൽ സി രഘുനാഥിനാണ് സ്ഥാനാര്‍ത്ഥിയായി സാധ്യതാ ലിസ്റ്റിൽ മുൻതൂക്കമുള്ളത്.
പികെ കൃഷ്ണദാസിന്റെ പേരാണ് കാസര്‍കോട് മണ്ഡലത്തിൽ പരിഗണിക്കുന്നത്. തൃശ്ശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ വി മുരളീധരനും തന്നെയാണ് മത്സരിക്കുന്നത് എന്നത് നേരത്തെ തന്നെ ഉറപ്പിച്ചതാണ് .