ഹൈദരാബാദ് : ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ താൻ ജനകീയനാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം തുടരുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇപ്പോഴിതാ, തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറുന്നത്. തട്ടുകടയിൽ കയറി രാഹുൽ ഗാന്ധി ദോശ ചുടുന്നതാണ് വിഡിയോ.
തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് റോഡരികിലെ തട്ടുകടയിൽ രാഹുൽഗാന്ധി ദോശയുണ്ടാക്കിയത്. നുകപ്പള്ളി ബസ് സ്റ്റാൻഡിൽ യാത്ര നിർത്തി രാഹുൽ തട്ടുകടയിലേക്ക് പോവുകയും കടക്കാരനോട് ആശയവിനിമയം നടത്തി ദോശയുണ്ടാക്കാൻ ശ്രമം നടത്തുകയുമായിരുന്നു. പാത്രത്തിൽനിന്ന് ദോശ മാവ് എടുത്ത് രാഹുൽ തന്നെ കല്ലിൽ ഒഴിക്കുന്നതും ചേരുവകൾ ചേർക്കുന്നതും കല്ലിൽനിന്ന് കോരി പാത്രത്തിൽ ഇടുന്നതും വിഡിയോയിലുണ്ട്. ആവശ്യക്കാർക്ക് ദോശ നൽകിയും അവർക്കൊപ്പം ഇരുന്ന് ദോശ കഴിച്ചുമാണ് രാഹുൽ മടങ്ങിയത്.
അതേസമയം, വഴിയാത്രക്കാരോട് കുശലാന്വേഷണം നടത്തിയ രാഹുൽ കുട്ടികൾക്ക് ചോക്ലേറ്റ് വിതരണവും നടത്തി. ‘രാഷ്ട്രീയ വേദിയിൽ നിന്ന് ദോശക്കാരനിലേക്ക്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതേസമയം ചുമട്ടു തൊഴിലാളികളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ എന്ന പേരിൽ ചക്രമുള്ള ട്രോളി ബാഗ് രാഹുൽ ഗാന്ധി തലയിൽ ചുമന്നത് വലിയ വാർത്ത ആയിരുന്നു. ദില്ലി ആനന്ദ് വിഹാർ ടെർമിനലിൽ പോര്‍ട്ടറുടെ വേഷത്തിൽ ചുമട്ടുതൊഴിലാളികൾക്കൊപ്പം പെട്ടി ചുമക്കുന്ന രാഹുലിന്റെ വീഡിയോയാണ് വൈറലായത്. തറയിൽ വെച്ച് ഉരുട്ടിക്കൊണ്ടുപോകേണ്ട ട്രോളി രാഹുൽ ഗാന്ധി എന്തിനാണ് ചുമന്ന് കൊണ്ടുപോകുന്നതെന്നായിരുന്നു ചിത്രത്തിന് താഴെ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പരിഹാസം.