ദില്ലി : രാജസ്ഥാനിലെ ബിജെപി രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവിടും. സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ ഇന്നലെ പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ദില്ലിയിൽ യോഗം ചേർന്നിരുന്നു. 84 സ്ഥാനാർത്ഥികളുടെ പട്ടിക അംഗീകരിച്ചതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടാതെ, ശേഷിക്കുന്ന 75 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി നിർണയം തെരഞ്ഞെടുപ്പ് സമിതിയുടെ അടുത്ത യോഗത്തിൽ നടക്കുമെന്നും ബിജെപി വ്യക്തമാക്കി.
രാജസ്ഥാനിൽ കോൺഗ്രസിനെ പുറത്താക്കി ബിജെപി ഭരണം പിടിക്കുമെന്ന സർവ്വെ റിപ്പോർട്ടുകൾ ശക്തമാണ്. അതുകൊണ്ടു തന്നെ കരുത്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനാണ് ബി.ജെ.പി നീക്കം നടത്തുന്നത്. കൂടാതെ, കോൺഗ്രസ് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമായതിനാൽ ഇത് പ്രയോജനപ്പെടുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ , ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ തുടങ്ങിയവർ പങ്കെടുത്തു. അതേസമയം, ഒക്ടോബർ ഒന്നിന് ആദ്യഘട്ടമായി 41 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. ഏഴ് എംപിമാർ ഉൾപ്പെടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു.