തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് വിട്ടെത്തിയ കെപിസിസി മുന്‍ സെക്രട്ടറി കൂടിയായ പി.എസ് പ്രശാന്തിന്റെ പേര് നിര്‍ദേശിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ജില്ലാ കമ്മിറ്റി നിര്‍ദേശമായി നൽകിയത്. നിലവിൽ കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റായ പ്രശാന്തിന്, കോണ്‍ഗ്രസ് വിട്ടെത്തിയപ്പോള്‍ അര്‍ഹമായ പരിഗണന നൽകിയില്ലെന്ന ആരോപണം പാർട്ടിക്കുള്ളിൽ തന്നെ പരസ്യമായ രഹസ്യമാണ്.
നിലവിലെ പ്രസിഡന്റായ കെ. അനന്തഗോപന്‍ രണ്ടുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി അടുത്ത മാസം സ്ഥാനമൊഴിയും. അദ്ദേഹത്തെ വീണ്ടും തൽസ്ഥാനത്തേക്ക് പരിഗണിക്കാനിടയില്ല. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എം. രാജഗോപാലന്‍ നായർ, മുന്‍ എംപി എ. സമ്പത്ത് എന്നിവരെയും സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ പരാജയപ്പെട്ട ജി.ആര്‍. അനിലിനോട് പി.എസ്. പ്രശാന്ത് തന്റെ തോല്‍വിക്ക് കാരണം ഡിസിസി പ്രസിഡന്റ് പാലോട് രവിയാണെന്ന് ആരോപണം ഉന്നയിച്ചിരുന്നു. ശേഷമാണ് കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോയ പ്രശാന്ത് സിപിഎമ്മില്‍ ചേരുന്നത്.