കൊല്ലം: പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ 30 വനവാസി യുവതികൾക്ക് വിവാഹം നടന്നു. മാർച്ച് 19 ഞായർ രാവിലെ 10:30 ന് ആയിരുന്നു വ്യത്യസ്തമായ സമൂഹവിവാഹം നടന്നത്. ജീവകാരുണ്യപ്രവർത്തകനായ എ. ജയന്തകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവാഹത്തിനുള്ള ചിലവുകൾ നിർവ്വഹിച്ചത്. താലിമാല, വരണമാല്യം, വസ്ത്രങ്ങൾ, യാത്രാചെലവ് ഉൾപ്പെടെയുള്ളവ അദ്ദേഹം വധൂവരന്മാർക്ക് സമ്മാനിച്ചു. വിവാഹസദ്യയുടെ ചിലവുകൾ പ്രദീപ് തേവള്ളിയാണ് നിർവ്വഹിച്ചത്.
കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ഇരുപത് വനവാസി യുവതികളുടെയും, അതിനു മുമ്പ് ശബരിമല വനമേഖലയിലെ മഞ്ഞത്തോട്, പ്ലാപ്പള്ളി ഊരുകളിലെ ഗോത്രവിഭാഗത്തിൽപെട്ട എട്ട് യുവതികളുടെയുൾപ്പെടെ 28 പേരുടെ വിവാഹം ഗാന്ധിഭവന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.
നിയമപരമായി വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്ന രീതിയാണ് ഇവർക്കിടയിലുള്ളത്. അതിനാൽ ഒരു കുടുംബത്തിനു ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങളൊന്നും ഈ വിഭാഗത്തിന് ലഭിച്ചിരുന്നില്ല. വിവാഹജീവിതത്തിന്റെ പ്രാധാന്യവും കുടുംബജീവിതത്തിന്റെ മഹത്ത്വവും ബോധവൽക്കരിച്ചു നൽകിയാണ് ഇവരെ സമൂഹവിവാഹത്തിന് സജ്ജരാക്കിയത്. ഗാന്ധിഭവന്റെ നേതൃത്വത്തിൽ അടൂരിൽ പ്രവർത്തിക്കുന്ന ലഹരി ചികിത്സാ പുനരധിവാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന വനവാസി സമുദായത്തിന്റെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, ലഹരി ഉപയോഗത്തിൽ നിന്ന് അവരെ മുക്തരാക്കുന്നതിനുമായി നിരന്തരം വനവാസി മേഖലകൾ കേന്ദ്രീകരിച്ച് നിരവധി പദ്ധതികൾ നടത്താറുണ്ട്. ഗാന്ധിഭവൻ സേവനപ്രവർത്തകർ വനവാസി ഊരുകൾ സന്ദർശിച്ച് ഭക്ഷ്യധാന്യങ്ങൾ, ഔഷധങ്ങൾ വസ്ത്രങ്ങൾ എന്നിവ എത്തിച്ചുനൽകുകയും കൂടാതെ ലഹരി ഉപയോഗത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ നിരന്തരം ബോധവത്കരണ ക്ലാസ്സുകളും കൗൺസിലിംഗുമൊക്കെ നടത്താറുമുണ്ട്.
പെൺകുട്ടികളുടെ വിവാഹം നടത്തുന്നതിനുള്ള സാമ്പത്തികസാഹചര്യമില്ലെന്ന് ഊരു മൂപ്പനും സാമൂഹ്യപ്രവർത്തകരും ഗാന്ധിഭവനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമൂഹവിവാഹങ്ങൾ സംഘടിപ്പിക്കാൻ ഗാന്ധിഭവൻ മുന്നിട്ടിറങ്ങിയത്. പത്തനംതിട്ട ജില്ലയിലെ മഞ്ഞത്തോട്, വേലൻപ്ലാവ്, അട്ടത്തോട്, നിലയ്ക്കൽ, ചിറ്റാർ മേഖലകളിലെ ഊരുകളിലെ യുവതിയുവാക്കളാണ് വിവാഹിതരായത്.
പ്രമുഖ ഗാന്ധിയനും ഏകതാപരിഷത് സ്ഥാപകനുമായ ഡോ. പി.വി. രാജഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എം.പി. എ.എം. ആരിഫ് എം.പി., എം എൽ എ മാരായ കെ.ബി. ഗണേഷ്കുമാർ, സുജിത് വിജയൻ പിള്ള, സി.ആർ. മഹേഷ് തുടങ്ങി പ്രമുഖരുടെയും ഗാന്ധിഭവനിലെ അന്തേവാസികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. മുന്നൂറിലധികം വനവാസി കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കാനെത്തി.
ആയിരത്തിലധികം നിരാലംബർക്ക് അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവൻ എല്ലാ ദിവസവും കലാസാംസ്കാരിക കാരുണ്യപ്രവർത്തനങ്ങൾ നടക്കുന്ന കേന്ദ്രം കൂടിയാണ്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ 236 നിർധന യുവതികളുടെ വിവാഹങ്ങളും ഗാന്ധിഭവൻ നടത്തിയിട്ടുണ്ട്.