Saturday, September 19, 2026

ദേവഗൗഡയുടെ കൊച്ചുമകന്‍ അശ്‌ളീലവീഡിയോയില്‍? അന്വേഷണം പ്രഖ്യാപിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍

മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനും ഹസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ ആരോപിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ നിയോഗിച്ചത്. പ്രജ്വല്‍ രേവണ്ണ ശനിയാഴ്ച ഇന്ത്യ വിട്ടതായും റിപ്പോര്‍ട്ടുണ്ട്. ഹസനില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടന്നു.

വോട്ടെടുപ്പിന് രണ്ടു ദിവസം മുമ്പാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രജ്വല്‍ രേവണ്ണയുടെ പേരില്‍ അശ്ലീല വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചത്. ഹാസന്‍ മണ്ഡലത്തിലെ നിലവിലെ എംപിയാണ് പ്രജ്വല്‍. 2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ജെഡിയു സ്ഥാനാര്‍ത്ഥിയായാണ് ഇവിടെ നിന്നു വിജയിച്ചത്. ഇത്തവണ എന്‍ഡിഎ സഖ്യത്തിലാണ് ജെ ഡി യു മത്സരിക്കുന്നത്. വിഡിയോ പ്രചരിച്ചതോടെ പ്രതിരോധത്തിലായ പ്രജ്വല്‍ രേവണ്ണ ഫ്രാങ്ക് ഫര്‍ട്ടിലേയ്ക്ക് പറന്നതായാണ് വിവരം. വീഡിയോകളുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രം നടന്നുവെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക വനിത കമീഷന്‍ അധ്യക്ഷ നാഗലക്ഷ്മി ചൗധരി സര്‍ക്കാറിനോട് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിരുന്നു.

പ്രജ്വല്‍ രേവണ്ണയുടെ പേരില്‍ ഒന്നിലേറെ അശ്‌ളീല വീഡിയോകളാണ് പരസ്യമാക്കപ്പെട്ടത്. സ്ത്രീകളുടെ അറിവോ സമ്മതമോ ഇല്ലാതെ, അവരെ നിര്‍ബന്ധിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോയും ഇതിലുള്‍പ്പെടുന്നതായി വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. നിരവധി സ്ത്രീകളുടെ അശ്ലീല വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് എംപിയുടെ കൈവശമുണ്ടെന്നും ആരോപണമുയര്‍ന്നു. വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് ബംഗലൂരുവില്‍ നിന്നും പ്രജ്വല്‍ രേവണ്ണ ജര്‍മ്മനിയിലേക്ക് പോയത്.

Related Articles

Latest Articles