പത്തനാപുരം : പറഞ്ഞ വാക്ക് ഗണേഷ് കുമാർ എംഎൽഎ പാലിച്ചപ്പോൾ കമുകുംചേരി സ്വദേശിയായ അഞ്ജുവിന്റെയും ഏഴാം ക്ലാസുകാരനായ മകൻ അർജുന്റെയും സ്വന്തം വീടെന്ന സ്വപ്നം പൂവണിയുന്നു. വീടിന്റെ തറക്കല്ലിടൽ കർമം എംഎൽഎ നിർഹിച്ചു. നിർമ്മാണം പൂർത്തിയാകുമ്പോഴുള്ള വീടിന്റെ ചിത്രങ്ങൾ എംഎൽഎ അർജുനെ കാണിച്ചു.
ദൈവവമാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്നും താനൊരു നിമിത്തം മാത്രമാണെന്നും ഗണേഷ് കുമാർ പറഞ്ഞു. ഈ വീട് നിർമിച്ചു നൽകുന്നത് ഞാനല്ലെന്നും എന്നെ സ്നേഹിക്കുന്ന നാട്ടുകാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നല്ല ഒരു വീട് വച്ചുനല്‍കാമെന്നും അവിടെ ഇരുന്ന് പഠിക്കാനുള്ള എല്ലാ സാധനങ്ങളും വാങ്ങിത്തരാമെന്നു പറയുന്ന ഗണേഷ് കുമാറിന്റെ വിഡിയോ നേരത്തെ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
കമുകുംചേരിയിൽ നവധാരയുടെ പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴായിരുന്നു സ്റ്റേജിൽവച്ച് ജില്ലാ പഞ്ചായത്ത് മെംബർ അർജുന്റെ കാര്യം എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. തുടർന്നായിരുന്നു എംഎൽഎയുടെ ഇടപെടൽ.