പാറ്റ്‌ന : ആദ്യ യാത്രയിൽ ഗംഗാ വിലാസ് ആഡംബര കപ്പൽ ബിഹാറിലെ ചപ്രയിൽ നദീ തടത്തിൽ കുടുങ്ങി. വിനോദസഞ്ചാരികളെ ചപ്രയ്ക്കു അടുത്തുള്ള പുരാതന കേന്ദ്രമായ ചിരാന്ത് സാരനിലേക്കു സന്ദർശന ഭാഗമായി കൊണ്ടുപോകാനായി കപ്പൽ കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണു കുടുങ്ങിയത്. ഗംഗാനദിയിൽ താഴ്ന്ന ജലനിരപ്പ് കാരണം കരയിലേക്ക് അടുപ്പിക്കാൻ കഴിഞ്ഞില്ല. ഇതിനെ തുടർന്നു ദുരന്ത നിവാരണ സേനയെത്തി വിനോദ സഞ്ചാരികളെ കപ്പലിൽനിന്നു ബോട്ടുകളിലേക്ക് ഇറക്കിയാണു കരയ്ക്കെത്തിച്ചത്.
യുപിയിലെ വാരാണസിയിൽനിന്ന് അസമിലെ ദിബ്രുഗഡിലേക്ക് ആരംഭിച്ച യാത്രയ്ക്കു ഇക്കഴിഞ്ഞ 13നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പച്ചക്കൊടി വീശിയത്. 3200 കിലോമീറ്റർ താണ്ടുന്ന നദീയാത്ര 51 ദിവസം കൊണ്ട് പൂർത്തിയാകും. ഗംഗ, മേഘ്ന, ബ്രഹ്മപുത്ര നദികളിലൂടെയാണ് സഞ്ചാരം. യാത്രയ്ക്കിടയിൽ ചരിത്ര സ്മാരകങ്ങളും ദേശീയോദ്യാനങ്ങളും ഉൾപ്പെടെ 50 സ്ഥലങ്ങൾ സന്ദർശിക്കും.