തിരുവനന്തപുരം : വിവാഹത്തിനോടനുബന്ധിച്ച് ഒരുക്കങ്ങൾ നടക്കുന്നതിനിടെ വീടിന് നേരെ ഗുണ്ടാ ആക്രമണം. കാപ്പ കേസിലടക്കം ശിക്ഷ അനുഭവിച്ച ഡാനിയും സംഘവുമാണ് ആക്രമത്തിന് പിന്നിലെന്നാണ് വിവരം. കണ്ടല സ്റ്റേഡിയത്തിനു സമീപം താമസിക്കുന്ന റഹീമിന്‍റെ വീട്ടിൽ ഇന്നുച്ചയോടെയാണ് ഗുണ്ടാസംഘം ആക്രമണം നടത്തിയത്. വീട്ടിൽ ആളുണ്ടോയെന്നും വെളിയിൽ ഇറങ്ങിവരുമോയെന്നും സംഘത്തിലെ ഒരാൾ ചോദിച്ചു.
ഇവരുടെ ചോദ്യം കേട്ട് പുറത്തേക്കിറങ്ങി വന്ന റഹീമിനെ മാരകായുധങ്ങൾ വച്ച് സംഘത്തിലെ ഒരാൾ ആക്രമിക്കുകയും വീടിനു പിന്നിലൂടെ മൂന്നുപേർ അകത്തു കയറി ആക്രമണം നടത്തുകയും ചെയ്തു. റഹീമിനെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തി തടഞ്ഞ വീട്ടുകാർക്കും പരുക്കേറ്റു.തുടർന്ന് ബഹളം കേട്ട് എത്തിയവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി.
വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് അഞ്ചുമാസം മുൻപ് ഗൃഹനാഥനെ ഇപ്പോൾ ആക്രമണം നടത്തിയ ഗുണ്ടാ സംഘത്തിലെ ഒരാൾ ഉപദ്രവിച്ചിരുന്നു. ഇതിൽ ഇയാൾക്കെതിരെ കേസും കൊടുത്തിരുന്നു. ഇതിന്റെ പകയാകാം ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്നാണ് വിവരം. റഹീമിന്‍റെ മറ്റൊരു മകളുടെ വിവാഹം അടുത്ത മാസം 22 നാണ്. ഇതിന്റെ പെയിന്‍റിങ് ജോലികൾ ഉൾപ്പെടെ ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി വരുകയായിരുന്നു. ഇതിനിടെയാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണം.
ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റ റഹീമിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഡിയത്തിന്‍റെ പരിസരത്ത് കഞ്ചാവ് ഉൾപ്പെടെ വിൽപനയും ഉപയോഗവും ഉണ്ടെന്ന് നേരത്തെ പരാതികൾ ഉയർന്നിരുന്നു.