ചെന്നൈ : ഐപിഎൽ പോരാട്ടത്തിൽ ദില്ലി ക്യാപിറ്റൽസിനു മുന്നിൽ 168 റൺസ് വിജയലക്ഷ്യമുയർത്തി ചെന്നൈ സൂപ്പർ കിങ്സ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുക്കാനെ സാധിച്ചുള്ളൂ. ചെറിയ സ്കോറിൽ ഒതുങ്ങുമെന്ന് തോന്നിച്ചെങ്കിലും ഏഴാം വിക്കറ്റിൽ ഒന്നിച്ച 18 പന്തിൽ 38 റൺസ് കൂട്ടിച്ചേർത്ത മഹേന്ദ്രസിങ് ധോണി – രവീന്ദ്ര ജഡേജ സഖ്യമാണ് ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
18 പന്തിൽ നാലു ഫോറുകളോടെ 24 റൺസെടുത്ത ഋതുരാജ് ഗെയ്‌ക്‌വാദാണ് ചെന്നൈയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി എട്ടു പന്തിൽ ഒരു ഫോറും രണ്ടു സിക്‌സും സഹിതം അതിവേഗം 20 റൺസെടുത്ത് പുറത്തായി.
ഡിവോൺ കോൺവേ (13 പന്തിൽ 10), അജിൻക്യ രഹാനെ (20 പന്തിൽ 21), ശിവം ദുബെ (12 പന്തിൽ 25), അമ്പാട്ടി റായുഡു (17 പന്തിൽ 23), എന്നിവർക്കും പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാർക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. 12 പന്തിൽ ഏഴു റൺസെടുത്ത മൊയീൻ അലി നിരാശപ്പെടുത്തി. ലളിത് യാദവ് എറിഞ്ഞ 14–ാം ഓവറിൽ മൂന്നു സിക്സും ഒരു ഫോറും സഹിതം 23 റൺസടിച്ച് ട്രാക്കിലായ ശിവം ദുബെ തൊട്ടടുത്ത ഓവറിൽ മിച്ചൽ മാർഷിനു വിക്കറ്റ് സമ്മാനിച്ച് തിരികെ മടങ്ങിയത് ചെന്നൈയ്ക്ക് തിരിച്ചടിയായി. ദീപക് ചാഹർ (1), തുഷാർ ദേശ്പാണ്ഡെ (0) എന്നിവർ പുറത്താകാതെ നിന്നു.
ദില്ലിക്കായി മിച്ചൽ മാർഷ് മൂന്ന് വിക്കറ്റ് നേടി. അക്ഷർ പട്ടേൽ രണ്ട് വിക്കറ്റും കുൽദീപ് യാദവ്, ഖലീൽ അഹമ്മദ്, മിച്ചൽ മാർഷ് ലളിത് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.