ദില്ലി : ജഡ്ജി നിയമനത്തില്‍ കേന്ദ്ര സർക്കാർ രണ്ടുവട്ടം തിരിച്ചയച്ച പേരുകള്‍ കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്തു. ഇനിയും മടക്കുകയാണെങ്കിൽ അംഗീകരിക്കില്ലെന്നും കൊളീജിയം മുന്നറിയിപ്പ് നൽകി.
ദില്ലി ഹൈക്കോടതി അഭിഭാഷകന്‍ സൗരഭ് കൃപാലിന്‍റേത് ഉള്‍പ്പെടെ നാല് പേരുകളാണു വീണ്ടും അയച്ചത്. സൗരഭ് സ്വവര്‍ഗാനുരാഗി ആണെന്നത് നിയമനം നിഷേധിക്കാനുള്ള കാരണമായി കാണാൻ കഴിയില്ലെന്നും കൊളീജിയം വ്യക്തമാക്കി. അഭിഭാഷകരുടെ ലൈംഗികാഭിമുഖ്യം, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ എന്നിവ ജഡ്ജി ആക്കുന്നതിനു തടസ്സമല്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം.ജോസഫ് എന്നിവരടങ്ങിയ കൊളീജിയം പറഞ്ഞു.
സൗരഭ് കൃപാലിന്റെ ജീവിത പങ്കാളി സ്വിറ്റ്‌സര്‍ലന്‍ഡ് എംബസിയില്‍ ജോലി ചെയ്യുന്ന വിദേശ പൗരൻ ആണെന്നതും സർക്കാർ കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.എന്നാൽ, ഭരണഘടനാപദവി വഹിക്കുന്ന പലരുടെയും പങ്കാളികൾ വിദേശികളാണെന്നും സ്വിറ്റ്‌സർലൻഡ് ഇന്ത്യയുടെ സൗഹൃദ രാജ്യമാണെന്നും കൊളീജിയം പറഞ്ഞു. ലൈംഗികാഭിമുഖ്യം കൃപാൽ മറച്ചുവച്ചിട്ടില്ലെന്നും അദ്ദേഹത്തെ ജഡ്ജിയാക്കുന്നതു വൈവിധ്യത്തിന്റെയും ഉൾക്കൊള്ളലിന്റെയും അധികമൂല്യം നൽകുമെന്നും കൊളീജിയം വ്യക്തമാക്കി.