പാറ്റ്‌ന: ബിഹാറിലെ വൈശാലിയില്‍ പത്തു വയസ്സുകാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പെൺകുട്ടിയുടെ ഗ്രാമവാസികളായ രണ്ടു യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.
ദിവസങ്ങള്‍ക്കു മുമ്പു നടന്ന ഒരു വിവാഹച്ചടങ്ങില്‍ നൃത്തം ചെയ്യുകയായിരുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം പ്രതികള്‍ അടക്കമുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ നൃത്തം ചെയ്യാൻ ശ്രമിക്കുകയും എന്നാൽ . ഇവരോട് പെണ്‍കുട്ടി മാറി നില്‍ക്കാന്‍ ആവശ്യപ്പെടും ചെയ്തു. ഇതിന്‍റെ വൈരാഗ്യത്തിലാണ് ദിവസങ്ങള്‍ക്കു ശേഷം പ്രതികള്‍ ആക്രമണം നടത്തിയതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നൽകി .
വിവാഹവീട്ടില്‍ നിന്ന് തിരികെ വീട്ടിലേക്ക് വരുന്ന വഴി രണ്ടു പേര്‍ തന്നെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ വീടിനു പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇവര്‍ വിജനമായ ഒരു സ്ഥലത്തേക്ക് ബലമായി പിടിച്ചുകൊണ്ടു പോകുകയും പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയവരാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഹാജിപ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊർജ്ജിതമായി തുടരുന്നതായി വൈശാലി പോലീസ് സൂപ്രണ്ട് അറിയിച്ചു.