അയോധ്യ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടി സമ്മാനമായി അയച്ച കാബൂള്‍ നദിയിലെ ജലം അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയിൽ അഭിഷേകം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദീപോത്സവ ഒരുക്കങ്ങള്‍ വിലയിരുത്താനായി അയോധ്യയിലേക്ക് പുറപ്പെടും മുമ്പാണ് യോഗി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
”അഫ്ഘാനിലെ ഒരു പെൺകുട്ടി രാമജന്മഭൂമിയില്‍ സമര്‍പ്പിക്കാനായി ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് കാബൂള്‍ നദിയിലെ ജലം അയച്ചു നല്‍കി. ഈ വിശേഷപ്പെട്ട ജലം രാമജന്മഭൂമിയില്‍ സമര്‍പ്പിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തിരിച്ചുവന്നിട്ടും ഇന്ത്യയോടും ഇവിടുത്തെ പുണ്യസ്ഥലങ്ങളോടും ബഹുമാനവും ഭക്തിയും കാത്തുസൂക്ഷിക്കുന്നവരുടെ സ്‌നേഹം രാമജന്മഭൂമിക്ക് സമര്‍പ്പിക്കാനാണ് താന്‍ അയോധ്യ സന്ദര്‍ശിക്കുന്നത്. രാമക്ഷേത്ര നിര്‍മാണം എല്ലാ തടസ്സങ്ങളും നീക്കി മുന്നോട്ടുപോകുന്നത് അഭിമാനകരമാണ്”- യോഗി ആദിത്യനാഥ് പറഞ്ഞു.
അതേസമയം പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരമാണ് താൻ ജലാഭിഷേകം നടത്തിയതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പെൺകുട്ടി തന്റെ വിശ്വാസത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിക്ക് ജലം അയച്ചത്. ആയതിനാൽ ഗംഗാജലവുമായി കലർത്തിയാണ് യോഗി ആദിത്യനാഥ് അഭിഷേകം നടത്തിയത്. തുടർന്ന് അദ്ദേഹം രാമജന്മഭൂമിയിൽ പ്രത്യേക പൂജയും നടത്തി. ദീപാവലി അഘോഷ വേളയിൽ തനിക്ക് ലഭിച്ച വിശിഷ്ട അവസരമാണ് ഇതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ദീപോത്സവം അഞ്ചിനാണ് അവസാനിക്കുക.