Thursday, December 25, 2025

വിഴിഞ്ഞത്ത് നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ട് കിട്ടി

വിഴിഞ്ഞം : വിഴിഞ്ഞത്ത് നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം കാണാതായ 3 പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം രാത്രിയോടെ അടിമലത്തുറ ഭാഗത്തെ കടലില്‍ നിന്നു കണ്ടെടുത്തു. ശേഷിച്ച രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. കൂട്ടുകാരും വിദ്യാര്‍ഥിനികളുമായ മൂന്നു പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹമാണ് കണ്ട് കിട്ടിയത്.

കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനു സമീപം വട്ടവിള വീട്ടില്‍ പരേതനായ സുരേന്ദ്രന്‍-ഇന്ദു ദമ്പതിമാരുടെ മകള്‍ നിഷ(20)യുടെ മൃതദേഹമാണ് എസ്‌ഐ ഷാനിബാസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റല്‍ പൊലീസ് സംഘം കണ്ടെടുത്തത്. സമീപവാസികളായ ഷാരു ഷമ്മി (17), ശരണ്യ(20) എന്നിവരെയാണ് കണ്ടെത്താനുള്ളത്.

ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ കൂട്ടുകാരികള്‍ നിഷയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. മൂവരും ഒന്നിച്ച് എത്തിയെന്നു കരുതുന്ന ഇരുചക്ര വാഹനം സംഭവ സ്ഥലത്തിനു സമീപത്തു നിന്നു പൊലീസ് കണ്ടെടുത്തു. ഇവരുടെ ചെരുപ്പുകളും മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഷാരു കോട്ടുകാല്‍ വിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയും മറ്റു രണ്ടു പേര്‍ തമിഴ്‌നാട്ടിലെ മലങ്കര കത്തോലിക്ക കോളജിലെ ബിബിഎ വിദ്യാര്‍ഥിനികളുമാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കൊപ്പം കൂടുതല്‍ പേര്‍ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

അടിമലത്തുറ ഭാഗത്തെ കടലില്‍ പെണ്‍കുട്ടിയുടേതെന്നു തോന്നുന്ന മൃതദേഹം പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാടിനെ ഞെട്ടിച്ച സംഭവത്തിന്‍ തുമ്പ് ലഭിച്ചത്.

Related Articles

Latest Articles