ഗോവ: ഗോവയിൽ (Goa) രണ്ടാം തവണയും അധികാരം പിടിച്ച് ബിജെപി. ഗോവയില്‍ 650 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടര്‍ന്നും മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. സർക്കാർ രൂപീകരിക്കാൻ ബിജെപി നീക്കം തുടങ്ങി. വ്യാഴാഴ്‌ച തന്നെ ബിജെപി നേതാക്കൾ ഗവർണർ പി എസ് ശ്രീധരൻപിള്ളയുമായി കൂടിക്കാഴ്‌ച നടത്തും.
കഴിഞ്ഞ തവണ 13 സീറ്റിൽ വിജയം നേടിയിട്ടു കൂടി ചെറു പാർട്ടികളുടെ സഹായത്തോടെ ബി ജെ പിക്ക് ഭരണം പിടിക്കാൻ കഴിഞ്ഞിരുന്നു. ഇത്തവണ കേവല ഭൂരിപക്ഷമായ 21 എന്ന സംഖ്യയിലെത്താൻ 2 സീറ്റിന്റെ കുറവ് മാത്രമുള്ളപ്പോഴാണ് മൂന്ന് സ്വതന്ത്രരുടെ പിന്തുണ നേടാൻ ബി ജെ പിക്ക് കഴിഞ്ഞത്. കഴിഞ്ഞ തവണ 17 സീറ്റുകളില്‍ ജയിച്ച കോണ്‍ഗ്രസ് നിലവില്‍ മുന്നേറുന്നത് 12 സീറ്റുകളില്‍ മാത്രമാണ്. അതേസമയം മനോഹര്‍ പരീക്കറുടെ അഭാവത്തിലും ബിജെപി നേടിയ ഈ വിജയം പ്രമോദ് സാവന്തിന്റെ കൂടി മികവാണ്. വികസനം കൊണ്ടുവന്നു എന്ന ബിജെപിയുടെ വാദത്തെ ശരിവെക്കുന്നതാണിത്.