ചെന്നൈ: വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. പേസ്റ്റ് രൂപത്തിലാക്കി കാലിൽ കെട്ടി വച്ച് കടത്താന്‍ ശ്രമിച്ച 1,128 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. പിടികൂടിയ സ്വർണ്ണത്തിന് വിപണിയിൽ 60.58 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
കസ്റ്റംസ് പരിശോധനയ്‌ക്കിടയിലാണ് യാത്രക്കാരനെ പിടികൂടിയത്. ലഗേജ് പരിശോധന നടത്തുന്നതിനിടയിലാണ് യുവാവിൽ സംശയം തോന്നിയത്. പിന്നീട് സ്വകാര്യ മുറിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചു. കാലിൽ ഇയാൾ ബാൻഡേജുകൾ ഇട്ടിട്ടുണ്ടായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ ബാൻഡേജ് അഴിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണം പ്രത്യേക കവറിലാക്കി ബാൻഡേജിൽ തുന്നിച്ചേർത്ത നിലയിലായിരുന്നു. രണ്ടു ബാഗുകളിലായാണ് സ്വർണ്ണം സൂക്ഷിച്ചിരുന്നത്.