തിരുവന്തപുരം: കേരള സർക്കാരുമായി പരസ്യ പോര് തുടരുന്നതിനിടെ വിവാദമില്ലാത്ത അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയ ബില്ലുകളിലാണ് ഗവർണർ ഒപ്പിട്ടത്. ലോകായുക്ത, സർവകലാശാല നിയമഭേദഗതി ബില്ലുകളിൽ ഗവർണർ ഒപ്പിട്ടില്ല. പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പാസാക്കിയത് 11 ബില്ലുകളാണ്. ഇന്ന് ദില്ലിയിലേക്ക് പോകുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഒക്ടോബര്‍ മൂന്നാം തീയതി മാത്രമെ സംസ്ഥാനത്ത് സംസ്ഥാനത്ത് മടങ്ങിയെത്തുകയുള്ളൂ.
ലോകായുക്ത, സര്‍വകലാശാല ഭേദഗതികള്‍ ഒഴികെയുള്ള ഒമ്പത് ബില്ലുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കണമെങ്കില്‍ വകുപ്പ് മന്ത്രിയോ സെക്രട്ടറിയോ നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് ഗവര്‍ണര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിരുന്നു. കേരള സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന ഉത്തരവ് ഗവര്‍ണര്‍ സര്‍വകലാശാലയ്ക്ക് നല്‍കിയിട്ടുണ്ട്.

