തിരുവനന്തപുരം: അഖില ഭാരതീയ സന്ത് സമിതിയുടെ നേതൃത്വത്തിൽ ദക്ഷിണഭാരത സന്യാസി സംഗമത്തിന് ഇന്ന് സമാപനം. സമാപനസമ്മേളനം കേരളഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ഇന്നലെയാണ് തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസാ ആശ്രമത്തിൽ നടക്കുന്ന രണ്ടു ദിവസത്തെ ദക്ഷിണഭാരത സന്യാസി സംഗമത്തിന് തുടക്കമായത്. അഖില ഭാരതീയ സന്ത് സമിതിയുടെ അദ്ധ്യക്ഷനും ഗുജറാത്തിലെ പ്രമുഖ ആചാര്യനുമായ പൂജനീയ അവിചൽ ദാസ് ജി മഹാരാജ് സന്യാസി സംഗമം ഉദ്ഘാടനം ചെയ്തു.
ചേങ്കോട്ടുകോണം ആശ്രമത്തിൽ നിന്നും പ്രതിനിധികളെ ഘോഷയാത്രയോടെ സമ്മേളന നഗരിയായ സത്യാനന്ദ സരസ്വതി നഗറിലേക്ക് ആനയിച്ചതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പ്രമുഖ സന്യാസിവര്യന്മാർക്കൊപ്പം കുമ്മനം രാജശേഖരൻ, ടിപി സെൻകുമാർ, രഞ്ജിത്ത് കാർത്തികേയൻ, അഡ്വ.കൃഷ്ണരാജ്, തമിഴ്നാട് വെള്ളിമല വിവേകാനന്ദ ആശ്രമത്തിലെ സ്വാമി ചൈതന്യാനന്ദജി മഹാരാജ് തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഹിന്ദു ക്ഷേത്രങ്ങളും മഠങ്ങളും ഹിന്ദുക്കൾക്ക് വിട്ട് നൽകണമെന്ന് സന്യാസിസംഗമത്തിൽ സ്വാമി ജിതേന്ദ്രനാന്ദ സരസ്വതി പറഞ്ഞു. ഹൈന്ദവർ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ അഡ്വക്കേറ്റ് കൃഷ്ണരാജ് സംസാരിച്ചു. മതേതരത്വം എന്ന വിഴുപ്പ് ഭാണ്ഡം ചുമക്കേണ്ട ഗതികേടാണ് ഹിന്ദുസമാജത്തിന് ഇന്ന് കേരളത്തിൽ ഉള്ളത് എന്നും ഹുന്ദുക്കളോട് ഇത്രയും വിവേചനം കാണിക്കുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്ന് കൃഷ്ണരാജ് തുറന്നടിച്ചു. അടുത്ത സമരം ക്ഷേത്ര ഭരണ പ്രവേശനത്തിന് ആണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് ദേശീയ സന്ത് സമ്പർക്കപ്രമുഖ് അശോക് തീവാരിയുടെ നേതൃത്വത്തിൽ അഖില ഭാരതീയ സന്ത് സമിതിയുടെ നേതാക്കളായ സന്യാസിമാർ മെയ് 13 ന് തിരുവനന്തപുരത്തെത്തിയിരുന്നു.സ്വാമി സത്യാനന്ദ സരസ്വതി നഗറിൽ നടക്കുന്ന സമ്മേളനത്തിൽ ദക്ഷിണഭാരതത്തിൽ നിന്നുള്ള നൂറുകണക്കിന് സന്യാസ പ്രതിനിധികൾ ആണ് പങ്കെടുക്കുന്നത്
സന്യാസി സംഗമത്തിന്റെ തത്സമയ കാഴ്ചകൾക്കായി ഈ ലിങ്കിൽ പ്രവേശിക്കുക http://bit.ly/3Gnvbys