തിരുവനന്തപുരം: മന്ത്രിമാർക്ക് താക്കീതുമായി ഗവർണറുടെ ട്വീറ്റ്. മുഖ്യമന്ത്രിയ്‌ക്കും മന്ത്രിസഭയ്‌ക്കും ഗവർണറെ ഉപദേശിക്കാനുള്ള എല്ലാ അധികാരവും ഉണ്ട്. എന്നാൽ ഗവർണറുടെ ഓഫീസിന്റെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെ ഉള്ള നടപടികൾ സ്വീകരിക്കുന്നൊണ് മുന്നറിയിപ്പ്. ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് ഈ ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
വി.സി നിയമനവുമായി ഗവര്‍ണര്‍ മുന്നോട്ട് പോകുകയാണ്. പ്രൊഫസര്‍മാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവര്‍ണര്‍കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍, കുസാറ്റ് വി.സിമാര്‍ക്കാണ് കത്തയച്ചു. സെനറ്റ് യോഗത്തില്‍ നിന്നും വിട്ടുനിന്ന പതിനഞ്ച് അംഗങ്ങളെ പുറത്താക്കിയതിനു പിന്നാലെയാണ് കടുത്ത നടപടിയുമായി ഗവര്‍ണര്‍ മുന്നോട്ടു പോകുന്നത്.
കഴിഞ്ഞ ദിവസം കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയിരുന്നു. വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാൻ വിളിച്ച യോഗത്തിൽ നിന്ന് വിട്ട് നിന്ന 15 പേരെയാണ് ഗവർണർ പിൻവലിച്ചത്. ഇവർ വിട്ട് നിന്നത് മൂലം സെനറ്റ് യോഗം ക്വാറം തികയാതെ പിരിയേണ്ടി വന്നിരുന്നു. ഇതിനെ വിമർശിച്ച് മന്ത്രി ബിന്ദു രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാർക്ക് മുന്നറിയിപ്പുമായി രാജ്ഭവന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.