തിരുവനന്തപുരം: കേരള സര്‍ക്കാരുമായുള്ള പോരാട്ടത്തിൽ അടിയന്തര നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. കേരള സര്‍വ്വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടൻ സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കണമെന്ന് ഗവർണ്ണർ സർവകലാശാലക്ക് അടിയന്തര ഉത്തരവ് നല്‍കി. വിസി നിയമനത്തിന് ഗവർണ്ണർ രൂപീകരിച്ച സെർച് കമ്മിറ്റിയിലേക്ക് ഇത് വരെ സർവകലാശാല പ്രതിനിധിയെ നിർദേശിച്ചിട്ടില്ല.രണ്ട് അംഗങ്ങളെ ഗവർണ്ണർ തീരുമാനിച്ചിട്ട് ആഴ്ച്ചകൾ പിന്നിട്ടു. നിലവിലെ സാഹചര്യമനുസരിച്ച് സെര്‍ച്ച് കമ്മറ്റിയില്‍ ഇപ്പോൾ മൂന്ന് അംഗങ്ങളാണ്.
കേരള സർവ്വകലാശാല നിയമ ഭേദഗതി ബിൽ നിയമം ആകാൻ കാത്തിരിക്കുകയാണ് .ഒക്ടോബർ 24 നു വിസിയുടെ കാലാവധി തീരാൻ ഇരിക്കെ ആണ് രാജ്ഭവൻ നീക്കം. കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തിനായി സർക്കാരിനെ മറികടന്ന് സെർച്ച് കമ്മിറ്റി ഉണ്ടാക്കിയത് ചട്ട പ്രകാരമെന്നാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാട്. സർവ്വകലാശാലകളിൽ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് ചാൻസിലര്‍ സ്ഥാനത്ത് തുടരുന്നതെന്ന ഓര്‍മ്മപ്പെടുത്തലും കഴിഞ്ഞ ദിവസം ഗവർണ്ണര്‍ ആവര്‍ത്തിച്ചു