തിരുവനന്തപുരം : മണൽ മാഫിയയ്‌ക്കെതിരെ ശബ്‍ദമുയർത്താൻ ഡാർലി അമ്മുമ്മ ഇനിയില്ല. സ്വന്തം കിടപ്പാടം പോലും തുരന്നെടുക്കാൻ ശ്രമിച്ച മണൽ മാഫിയയെക്കെതിരെ ഒറ്റയാൾ പോരാട്ടം നയിച്ച നെയ്യാറ്റിൻകര സ്വദേശി ഡാർലി അമ്മുമ്മ (90) അന്തരിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കെയർ ഹോമിലായിരുന്നു അന്ത്യം. നെയ്യാറ്റിൻകര ഓലത്താനിയിലെ മണൽമാഫിയയ്ക്കെതിരെ ഈ അടുത്ത കാലം വരെയും ഉറച്ച ശബ്ദമായി നിലകൊണ്ടിരുന്നു. ഭർത്താവ് നേരത്തേ മരിച്ചു. കുട്ടികളില്ല.
വീടിനുചുറ്റുമുള്ള മണ്ണ് തുരന്നെടുത്തതോടെ അമ്മുമ്മയുടെ വീട് ചെറുദ്വീപ് പോലെയായി മാറി. തുടർന്നാണ് അമ്മുമ്മ ഒറ്റയ്ക്കു സമരം ആരംഭിച്ചത്. നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയിൽനിന്ന് ക്ലാസ് ഫോർ ജീവനക്കാരിയായി വിരമിച്ച അമ്മുമ്മയ്ക്ക് കുടുംബ വിഹിതമായി കിട്ടിയ വീടും ചുറ്റുമുള്ള 15 സെന്റ് സ്ഥലവും നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോഴാണ് പോരാട്ടം തുടങ്ങിയത്