ദില്ലി : സംസ്ഥാന സർക്കാരിനെതിരെ അതീവ ഗുരുതരമായ ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെത്തുടർന്നുള്ള ഗുരുതര സാഹചര്യം കണക്കിലെടുത്ത് കൊച്ചിയിലേക്ക് ഡോക്ടർമാരുടെ വിദഗ്ധസംഘത്തെ അയയ്ക്കാമെന്ന് അറിയിച്ചിരുന്നിട്ടും സംസ്ഥാന സർക്കാർ മറുപടി നൽകിയില്ലെന്ന് മൻസുഖ് മാണ്ഡവ്യ പറഞ്ഞു. മാണ്ഡവ്യയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ജെബി മേത്തർ എംപിയാണ് ഇക്കാര്യം അറിയിച്ചത്.
കൊച്ചിയിൽ മാലിന്യം കത്തിയതിനെ തുടർന്നുണ്ടായ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളടങ്ങിയ പുക നിലനിൽക്കുന്ന സാഹചര്യത്തിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് കേരളത്തിൽനിന്നുള്ള എംപിമാരും കേന്ദ്രമന്ത്രി വി. മുരളീധരനും കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ടു കണ്ട് അറിയിച്ചിരുന്നു. തൊട്ടു പിന്നാലെ ആരോഗ്യസംഘത്തെ അയയ്ക്കാൻ തയാറാണെന്നു കേന്ദ്രം സ്വമേധയാ സംസ്ഥാന സർക്കാരിനെ അറിയിച്ചെങ്കിലും അനുകൂല നിലപാടൊന്നും തന്നെ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് മൻസുഖ് മാണ്ഡവ്യ ജെബി മേത്തറോടു പറഞ്ഞു. ബ്രഹ്മപുരം വിഷയം പൂർണമായും മറച്ചുവയ്ക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന്റെ സഹായം തേടാതിരുന്നതെന്ന് ജെബി മേത്തർ ആരോപിച്ചു.