ചെന്നൈ: വിവിധ ജനക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ തമിഴ്‌നാട്ടിലെത്തി നരേന്ദ്രമോദി.വ്യാഴാഴ്ച വൈകീട്ട് 5.15 ഓടെയാണ് പ്രധാനമന്ത്രി ചെന്നൈ വിമാനത്താവളത്തിൽ എത്തിയത്. അദ്ദേഹത്തെ തമിഴ്‌നാട് ഗവർണർ ആർ എൻ രവിയും മന്ത്രിമാരും ചേർന്ന് സ്വാഗതം ചെയ്തു. മുൻ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും ഡിഎംകെ നേതാക്കളും അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
തുടർന്ന് വിമാനത്താവളത്തിൽ നിന്നും റോഡ് ഷോയായാണ് പ്രധാനമന്ത്രി പരിപാടി നടക്കുന്ന ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലേക്ക് പോയത്. അദ്ദേഹത്തെ കാണാൻ ആയിരക്കണക്കിന് ബിജെപി പ്രവർത്തകരുൾപ്പെടെ നിരവധി പേരാണ് വഴിയരികിൽ അണിനിരന്നത്. കുട്ടികൾ ഉൾപ്പെടെ പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി വഴിയരികിൽ സന്നിഹിതരായിട്ടുണ്ടായിരുന്നു. കുട്ടികൾ ഉൾപ്പെടെ എല്ലാവരെയും അഭിവാദ്യം ചെയ്താണ് പ്രധാനമന്ത്രി യാത്ര ചെയ്തത്. പ്രധാനമന്ത്രിയ്‌ക്കായി വിപുലമായ സ്വീകരണമാണ് ബിജെപി പ്രവർത്തകർ ഒരുക്കിയത്.
അതേസമയം സംസ്ഥാനത്ത് നിരവധി പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിനും, പൂർത്തീകരിച്ച പദ്ധതികൾ ജനങ്ങൾക്ക് സമർപ്പിക്കുന്നതിനും വേണ്ടിയാണ് പ്രധാനമന്ത്രി ചെന്നൈയിൽ എത്തിയത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി ചെന്നൈയിൽ നിർമ്മിച്ച 1152 വീടുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിന് പുറമേ ചെന്നൈ എഗ്മോർ, രാമേശ്വരം, മധുര, കട്ട്പാടി, കന്യാകുമാരി എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന റെയിൽവേ സ്റ്റേഷനുകൾക്ക് തറക്കല്ലിടും. ഇത് കൂടാതെ 31,500 കോടിയുടെ വിവിധ പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിക്കും.