ചെന്നൈ : ഇന്ത്യൻ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് രാത്രി നടക്കും.ജിഎസ്എൽവി മാർക് 3 ഏറ്റവും കരുത്തുള്ള ഇന്ത്യൻ വിക്ഷേപണവാഹനമാണ്. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയിൽ നിന്ന് ബ്രിട്ടീഷ ഇന്‍റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്‍റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ വിക്ഷേപണ വാഹനം ഉയരും .
ആദ്യമായി ഒരു വാണിജ്യ വിക്ഷേപണത്തിന് ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലുപ്പമേറിയതും ഏറ്റവും ഭാരവുമുള്ളതുമായ വിക്ഷേപണ വാഹനം ജിഎസ്എൽവി മാർക് 3 ഇസ്രോ ഉപയോഗിക്കുകയാണ്. ആദ്യ വാണിജ്യവിക്ഷേപണം, ബ്രിട്ടീഷ് സേവനദാതാക്കളായ വൺ വെബ്ബിനുവേണ്ടിയാണ്. 36 ഉപഗ്രഹങ്ങൾ റോക്കറ്റിൽ ഘടിപ്പിച്ച് വിക്ഷേപണത്തറയിൽ എത്തിച്ചുകഴിഞ്ഞു. ഉപഗ്രഹങ്ങളുടെ ആകെ ഭാരം 5400 കിലോഗ്രാമാണ്. കൗണ്ട് ഡൗൺ ഇന്നലെ രാത്രി 12.07 ന് തുടങ്ങി. അവസാനവട്ട തയ്യാറെടുപ്പുകൾ ശ്രദ്ധയോടെ പുരോഗമിക്കുകയാണെന്ന് ഐഎസ്ആർഒ അറിയിച്ചു.
ദേശീയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാനാണ് ഈ റോക്കറ്റിന്റെ ഇതുവരെ ഉള്ള ഉപയോഗം. ജിഎസ്എൽവി മാർക് 3 യാണ് ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിന്‍റെ വാഹനം . ഭൂമിയോടടുത്ത ഭ്രമണപഥം ലക്ഷ്യമിടുന്നതുകൊണ്ട് ലോഞ്ച് വെഹിക്കിൾ മാർക്ക് 3 എന്ന പേരിലാണ് ജിഎസ്എൽവി മാർക്ക് 3 ഈ ദൗത്യത്തിൽ ഉപയോഗിക്കുക.
648 ഉപഗ്രഹങ്ങൾ ഭൂസ്ഥിര ഭ്രമണപഥത്തിൽ എത്തിക്കുകയെന്നതാണ് വൺ വെബിന്റെ ലക്ഷ്യം . ഇതിൽ 428 എണ്ണം ഇതിനകം വിക്ഷേപിച്ചുകഴിഞ്ഞു. ഇതുവരെ അവർ ഉപയോഗിച്ചിരുന്നത് റഷ്യയുടെ റോസ്കോസ്മോസിന്‍റെ സേവനമാണ് . യുക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യയും ഇതര യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ഉലഞ്ഞതോടെയാണ് വെബ് വൺ ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്പേസ് ഇന്ത്യയുമായി കരാറുണ്ടാക്കിയത്. വിക്ഷേപണം വിജയമായാൽ ആഗോള വാണിജ്യ വിക്ഷേപണ രംഗത്ത് ഇന്ത്യ വൻ ഉയരങ്ങൾ കൈവരിക്കും.