Sunday, September 20, 2026

സ്വർണം പണയം വയ്ക്കാൻ കൊടുത്തില്ല;സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊന്ന വലപ്പാട് സ്വദേശി ഹബീബ് പിടിയിൽ

തൃശൂർ: സ്വർണം പണയം വയ്ക്കാൻ നൽകിയില്ല എന്ന കാരണത്താൽ സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഓട്ടോ ഡ്രൈവറായ സുഹൃത്ത്. തൃശൂർ തളിക്കുളം സ്വദേശി ഷാജിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വലപ്പാട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഹബീബിനെ പോലീസ് അറസ്റ്റ് ചെയ്‌തു.

അവിവാഹിതയായ ഷാജിത തളിക്കുളത്തെ വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു താമസിച്ചിരുന്നത്. രാവിലെ ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴാണ് ഷാജിത ബോധരഹിതയായി കിടക്കുന്നത് കണ്ടത്. ഇവരുടെ വീട്ടിലെത്തിയ ഹബീബ്, ഷോളുപയോഗിച്ച് ഷാജിതയുടെ കഴുത്ത് വരിഞ്ഞുമുറുക്കുകയായിരന്നു. ഇതിനിടെയാണ് നാട്ടുകാർ ഓടിയെത്തിയത്. വീടിന്റെ വാതിൽ തകർത്ത് നാട്ടുകാർ അകത്തുകടന്നു. തുടർന്ന് നാട്ടുകാർ ഹബീബിനെ പിടികൂടുകയും ഷാജിതയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഷാജിത മരിച്ചിരുന്നു. സ്വർണം പണയപ്പെടുത്താൻ നൽകാതിരുന്നതിലുള്ളവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. തൃശൂർ റൂറൽ എസ്പി ഐശ്വര്യ ഡോൺഗ്രെ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Latest Articles