പാലസ്തീൻ ഭീകര സംഘടനയായ ഹമാസിന്റെ ഭീകരാക്രമണങ്ങളെ തുടർന്ന് ഇസ്രായേൽ ഔദ്യോഗികമായി ഹമാസുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളാണ് ഇസ്രയേലിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തുന്നത്. അമേരിക്കയും ഇസ്രായേലിന്റെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ഇസ്രായേലിന് ഉറച്ച സൈനിക പിന്തുണയും കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. അമേരിക്കയുടെ യുദ്ധവിമാനങ്ങളും കപ്പലുകളും എത്രയും വേഗം ഇസ്രായേലിലേക്ക് എത്തിക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് പ്രസിഡന്റ് ജോ ബൈഡൻ. യുദ്ധം രൂക്ഷമായ മേഖലകളിലേക്ക് പോർവിമാനങ്ങളും കിഴക്കൻ മെഡിറ്ററേനിയനിലേക്ക് വിമാനവാഹിനിക്കപ്പലായ USS ജെറാൾഡ് ആർ ഫോർഡും മറ്റും യുദ്ധക്കപ്പലുകളും എത്രയും വേഗം അയക്കുമെന്ന് പെന്റഗൺ വ്യക്തമാക്കി. ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലാണ് യുഎസ്എസ് ജെറാർഡ് ഫോർഡ്. ഇറ്റലിയുടെ സമീപത്തായിരുന്ന കപ്പലാണ് ഇസ്രായേലിന് അടുത്തേക്ക് നീങ്ങുന്നത്. എഫ്-35, എഫ്-15, എഫ്-16, എ-10 സ്‌ക്വാഡ്രൺ വിമാനങ്ങളുടെ സാന്നിധ്യവും മേഖലയിൽ വർദ്ധിപ്പിക്കും.
അതേസമയം, ഇസ്രായേലിന് ആയുധങ്ങൾ വിതരണം ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. യുദ്ധപ്രഖ്യാപനമുണ്ടായി ആദ്യ മണിക്കൂറുകളിൽ തന്നെ ഇസ്രായേലിന് അമേരിക്ക തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിന്റെ പ്രതിരോധ സേനയ്‌ക്ക് വേണ്ടിയുള്ള അധികസഹായം അവിടേക്ക് പോവുകയാണെന്നും വരും ദിവസങ്ങളിലും എല്ലാ രീതിയിലുമുള്ള പിന്തുണ ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. ഹമാസിന് നിലവിലെ സാഹചര്യം മുതലെടുക്കാൻ കഴിയുമെന്നോ അവർക്ക് പ്രയോജനം നേടാൻ കഴിയുമെന്നോ വിശ്വസിക്കുന്നില്ല. നിരവധി അമേരിക്കൻ പൗരന്മാരും ഹമാസ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തിൽ ഇസ്രായേലിലെ സർക്കാരിനും ജനങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നും ജോ ബൈഡൻ വ്യക്തമാക്കി.
അതേസമയം, ഇസ്രായേൽ ഹമാസ് യുദ്ധം കൂടുതൽ ശക്തമാകുകയാണ്. യുദ്ധത്തിന്റെ മൂന്നാം ദിവസം ആകുമ്പോൾ ഇരുഭാഗത്തുമായി 1,200 ലേറെ പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കൂടാതെ, ഇസ്രായേലിന്റെ പ്രത്യാക്രമണത്തിൽ സെൻട്രൽ ഗാസ സിറ്റിയിലെ ജനവാസമേഖലയിലെ ബഹുനില കെട്ടിടങ്ങൾ വ്യോമാക്രമണങ്ങളിൽ നിലം പൊത്തുകയും ചെയ്തു.