ലണ്ടൻ: ഹമാസിനെ പിന്തുണയ്ക്കുന്നവരുടെ സ്ഥാനം രാജ്യത്തിന് പുറത്താണെന്ന് ബ്രിട്ടന്‍. പരസ്യമായോ പരോക്ഷമായോ ഹമാസിനെ പിന്തുണയ്ക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബ്രിട്ടൻ. വിദേശ പൗരന്മാരോ വിദേശ വിദ്യാർത്ഥികളോ ഹമാസിനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിച്ചാൽ അവരുടെ വീസ റദ്ദാക്കി നാടുകടത്തുമെന്ന് ഹോം ഓഫീസ് അറിയിച്ചു.
ആന്റി സെമറ്റിക് നിലപാട് സ്വീകരിക്കുന്ന വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുമെതിരെ വിസ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളുടെ സാധ്യത ആരായാന്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിവിധ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ഥികളും അദ്ധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ ഹമാസിന്റെ ഇസ്രായേലി ആക്രമണത്തെ പിന്തുച്ച് രംഗത്തുവന്ന സാഹചര്യം പരിഗണിച്ചാണ് ഇത്തരക്കാര്‍ക്കെതിരേ കനത്ത നടപടി സ്വീകരിക്കാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സന്ദര്‍ശകരായും വര്‍ക്ക് വീസയിലും വിദ്യാർത്ഥി വീസയിലും ബ്രിട്ടനിലുള്ളവരെ ദേശീയ സുരക്ഷ പരിഗണിച്ച് ഏതു സമയവും വീസ റദ്ദാക്കി തിരിച്ചയ്ക്കാന്‍ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്.