ഹമാസ് ഭീകരർ ഇസ്രായേൽ വനിതാ സൈനികരെ ബന്ദികളാക്കി പീഡിപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ട് ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങളുടെ കൂട്ടായ്മ. ഒക്ടോബർ 07 ന് നടന്ന ഭീകരാക്രമണത്തിൽ ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഇസ്രായേലി സൈനികരാണ് പീഡനത്തിന് ഇരയായത്. അഞ്ചു വനിതാ സൈനികരെയാണ് ഭീകര സംഘം പീഡിപ്പിക്കുന്നത്. തോക്കുധാരികളുടെ ബോഡി ക്യാമിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇസ്രായേലി സൈനികർ പരിക്കേറ്റ് ചോരയൊലിപ്പിക്കുന്ന നിലയിലാണ്. അവരെ കൈവിലങ്ങ് ഉപയോഗിച്ച് ബന്ധിച്ച ശേഷമായിരുന്നു ആക്രമണം.
ഒരു കൂട്ടം ഭീകരർ ബന്ദികളാക്കപ്പെട്ട സൈനികരോട് ലൈംഗീക ചുവയോടെ സംസാരിക്കുന്നതും, തെറിപറയുന്നതും വീഡിയോയിൽ കാണാം. ഗാസ മുനമ്പിന് പുറത്തുള്ള നഹാൾ ഓസ് ബേയ്സിലാണ് വീഡിയോ ചിത്രീകസരിച്ചിരിക്കുന്നത്. പരിക്കേറ്റ സൈനികരെ ഫോട്ടോക്ക് പോസ്സ് ചെയ്യിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇംഗ്ലീഷ് അറിയാവുന്നവരോട് സംസാരിക്കണമെന്ന് ഒരു പെൺകുട്ടി ഭീകര സംഘത്തോട് പറയുന്നുണ്ട്. ഗാസയിൽ തനിക്ക് സുഹൃത്തുക്കൾ ഉണ്ടെന്നും അവർ സംഘത്തോട് പറയാൻ ശ്രമിക്കുന്നു. പരിസരത്ത് ഏതാനും മൃതദേഹങ്ങളും കാണാം.
ഒടുവിൽ ഭീകരർ ബന്ദികൾക്ക് നേരെ ആക്രോശിക്കുകയും അവിടെ ഇരിക്കാൻ ആജ്ഞാപിക്കുകയും ചെയ്യുന്നു. പിന്നീട് നാമാസ് നടത്തിയ ശേഷം പരിക്കേറ്റ് നടക്കാൻ പോലും കഴിയാത്ത ബന്ദികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതും വീഡിയോയിലുണ്ട്. ഈ സമയത്ത് വെടിയൊച്ചയും കേൾക്കുന്നുണ്ട്. ബന്ദികളെ കുറിച്ചുള്ള ആശങ്കകൾ കുടുംബങ്ങൾ പങ്കുവച്ചു. ബന്ദികളെ വിട്ടുകിട്ടാനായുള്ള ചർച്ചകൾക്ക് ആക്കം കൂട്ടാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് കുടുംബങ്ങളുടെ കൂട്ടായ്മ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.