തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻകുരങ്ങ് കാണാമറയത്ത്. പാളയം പബ്ലിക് ലൈബ്രറി വളപ്പിലെ മരത്തിലിരുന്ന ഹനുമാൻ കുരങ്ങിനെ നാലു ദിവസമായി കാണാനില്ല. എന്നാൽ, വഴുതക്കാട് താജ് വിവാന്ത വളപ്പിൽ കണ്ടുവെന്ന വിവരം കിട്ടിയെന്നാണ് മൃഗശാല ഡോക്ടർ പറയുന്നത്.
പൂർണ സ്ഥിരീകരണം വന്നിട്ടില്ല. നിരീക്ഷിച്ചിട്ട് കണ്ടെത്തിയില്ലെങ്കിൽ അതിനെ അതിന്റെ വഴിക്ക് വിടാനും നിരീക്ഷണം അവസാനിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. നാട്ടുകാർ കരുങ്ങിനെ കണ്ട് വിവരം അറിയിക്കുന്നതിനാലാണ് കീപ്പർമാർ അവിടെയെത്തി ഇപ്പോൾ നിരീക്ഷിക്കുന്നത്. പബ്ലിക് ലൈബ്രറി പരിസരത്തെ വലിയ മരത്തിലിരുന്ന കുരങ്ങ് ഇവിടെനിന്ന് എങ്ങോട്ട് പോയെന്ന് അറിയില്ല.
മൂന്ന് ആഴ്ചയോളമായി മൃഗശാല വളപ്പിൽനിന്ന് കുരങ്ങ് ചാടിയിട്ട്. പബ്ലിക് ലൈബ്രറി വളപ്പിൽ ഇരുന്ന കുരങ്ങിനെ താഴെയിറക്കാൻ കീപ്പർമാർ ശ്രമിച്ചെങ്കിലും അപ്പോഴും സാധിച്ചില്ല. പിന്നീടാണ് കുരങ്ങ് അപ്രത്യക്ഷമായത്. പിന്നെ എത്ര അന്വേഷിച്ചിട്ടും കണ്ടെത്താനുമായില്ല. ശക്തമായ മഴ പെയ്ത സാഹചര്യത്തിൽ രാത്രി മറ്റെവിടെയോ കുരങ്ങ് മാറി പോയെന്നാണ് കീപ്പർമാർ പറയുന്നത്. നിലവിൽ നന്ദാവനം എ.ആർ ക്യാമ്പിലെ മരങ്ങൾ വഴി സഞ്ചരിച്ചതിന്റെ സൂചനകൾ ലഭിച്ചു. എന്നാൽ, എവിടെയെന്ന് കൃത്യമായിസ പറയാനും അധികൃതർക്ക് സാധിക്കുന്നില്ല.