തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് കൂട്ടിൽ കയറാൻ കൂട്ടാക്കാതെ വലയ്ക്കുന്നു. ജീവനക്കാർ കുരങ്ങിനെ സദാസമയം നിരീക്ഷിക്കുന്നുണ്ട്. കുരങ്ങ് മരത്തിൽ നിന്ന് രണ്ടുതവണ താഴെയിറങ്ങി വന്നുവെങ്കിലും ഭക്ഷണം എടുത്തശേഷം തിരികെ മരത്തിലേക്ക് തന്നെ മടങ്ങിയെന്നും അധികൃതർ പറയുന്നു.
ഇന്നലെ ഇണയെ കാട്ടി ആകർഷിച്ച് കുരങ്ങിനെ കൂട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. അതേസമയം, ഹനുമാൻ കുരങ്ങിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ കൂട്ടിലെത്തിക്കാൻ ശ്രമിക്കില്ലെന്ന് മൃഗശാല നേരത്തെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ കൂട് തുറന്നപ്പോഴാണ് കുരങ്ങ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ചു കടന്നുകളഞ്ഞത്. അതേസമയം, കുരങ്ങിന് അക്രമ സ്വഭവമുള്ളതിനാൽ നഗരത്തിൽ ജാഗ്രത നിർദേശം നൽകിയിരുന്നു.