ന്യൂഡൽഹി : ഇന്ത്യാ ഗേറ്റിന് സമീപം 75 മീറ്റർ നീളമുള്ള ദേശീയ പതാക ഉയർത്തി യുവാക്കൾ. ഹർഘർ തിരംഗയുടെ ഭാഗമായി ബിജെപി പ്രവർത്തകർ ആരംഭിച്ച് ബൈക്ക് റാലിക്ക് പിന്നാലെയാണ് ഇന്ത്യാ ഗേറ്റിന് മുന്നിൽ പതാക ഉയർത്തിയത്. തിരംഗ പ്രചാരണം ബിജെപിയുടെതോ ഏതെങ്കിലും പാർട്ടിയുടെതോ മാത്രമല്ലെന്നും രാജ്യത്തെ എല്ലാ വ്യക്തികളുടേതുമാണെന്നും ബിജെപി അദ്ധ്യക്ഷൻ ആദേശ് ഗുപ്ത പറഞ്ഞു. ജനങ്ങൾക്ക് സ്വതന്ത്രരായി ജീവിക്കാൻ കഠിനാധ്വാനം മൂലം ത്യാഗം സഹിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികൾക്കും ആദരാഞ്ജലികൾ അർപ്പിക്കാനാണ് ബൈക്ക് റാലി നടത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി.
‘രാജ്യവും ത്രിവർണ്ണ പതാകയും കാക്കുന്നതിനായി നിരവധി പേർ അവരുടെ ജീവൻ ബലിയർപ്പിച്ചു. അതിനാൽ ത്രിവർണ്ണ പതാകയെ ബഹുമാനിക്കുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും രാജ്യത്തെ ബഹുമാനിക്കാനും അവർ ത്രിവർണ്ണ പതാകയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടതുണ്ട്. ആസാദി കാ അമൃത് മഹോത്സവിനൊപ്പം രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് അഭിമാനകരമാണ്.ഹർ ഘർ തിരംഗ ഒരു ലക്ഷ്യം നിറവേറ്റുന്നതിന് തുല്യമാണ് ‘. ഗൗതം ഗംഭീർ പറഞ്ഞു.