ഇടത് സർക്കാർ നടത്തുന്ന നവകേരള സദസ് വിവാദങ്ങളിലൂടെ മുന്നോട്ട് നീങ്ങുകയാണ്. ജനങ്ങളുടെ പ്രശ്നം കേൾക്കാൻ ജനങ്ങളിലേക്ക് എന്ന് പറഞ്ഞു കൊണ്ടായിരുന്നു നവകേരള സദസ് ആരംഭിച്ചതെങ്കിലും ജനങ്ങളെ നേരിട്ട് കാണാനോ പരാതി കേൾക്കാനോ വാങ്ങാനോ മന്ത്രിമാർ തയാറല്ല. കൂടാതെ, മന്ത്രിമാരും മറ്റ് പ്രതിനിധികളും നടന്ന് പോകുന്ന വഴിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനവും അനുവദിച്ചിട്ടില്ല. ഇപ്പോഴിതാ, മതിൽ കെട്ടിന് പുറത്ത് നിന്ന വീട്ടമ്മമാരോട് കുശലാന്വേഷണം ചോദിക്കാനിറങ്ങിയ കെ.എൻ ബാലഗോപാലിനെ ചോദ്യം ചെയ്യുകയാണ് വീട്ടമ്മമാർ.
ജനങ്ങളെ കാണാൻ മന്ത്രിസഭ നടത്തുന്ന നവകേരള സദസിൽ, മന്ത്രിയെ നേരിട്ട് കാണാനും പരാതി പറയാനും വീട്ടമ്മമാർ കാത്ത് നിന്നത് മതിൽകെട്ടിന് പുറത്തായിരുന്നു. എന്താണ് നമ്മുടെ പരിരപാടിയിൽ പങ്കെടുക്കാൻ എത്താത്തതെന്ന് ചോദിച്ച്, കുശലാന്വേഷണം നടത്തുകയായിരുന്നു ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇതിനിടെയായാണ് വീട്ടമ്മമാർ പരാതി പറഞ്ഞത്. പ്രായമായവർക്ക് വീട്ടുപടിക്കൽ വാർദ്ധക്യ പെൻഷനും റേഷനും എത്തിച്ച് നൽകുന്ന ഏജന്റുമാർക്ക്, ഇൻസെന്റീവ് നൽകാതെ സർക്കാർ വഞ്ചിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വീട്ടമ്മമാർ ധനമന്ത്രിയെ കാര്യങ്ങൾ നേരിട്ട് ധരിപ്പിച്ചത്. പെൻഷൻ കൊടുത്തതിന്റെ ഇൻസെന്റീവ് ലഭിച്ചില്ല. 2021 നവംബർ മുതലുള്ള ആനുകൂല്യമാണ് ലഭിക്കാനുള്ളതെന്ന് വീട്ടമ്മമാർ പറയുന്നു. എന്നാൽ, നിങ്ങളുടെ കേസ് പ്രത്യേക കേസ് ആയിരിക്കുമെന്നാണ് ബാലാഗോപാൽ നൽകിയ മറുപടി. അതേസമയം, പ്രത്യേക കേസ് അല്ലെന്നും ഒറ്റ ഒരാൾക്ക് പോലും ലഭിച്ചിട്ടില്ലെന്നും വീട്ടമ്മമാർ ഉടൻ തന്നെ മറുപടി കൊടുത്തു. കൂടാതെ, രണ്ട് മാസം ബിപിഎൽ കാർഡിനും ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഏത് ഓഫീസ് ആണെന്നും എത്ര നാൾ മുതലാണ് ലഭിക്കാത്തതെന്നും കൃത്യമായി പറയണമെന്നായിരുന്നു മന്ത്രി ആവശ്യപ്പെട്ടത്. തുടർന്ന് വീട്ടമ്മമാർ കൃത്യമായി വിവരം പറഞ്ഞപ്പോൾ പരാതി നൽകേണ്ട കാര്യം മാത്രമേ ഉള്ളൂ, എല്ലാം ശരിയാക്കാമെന്ന സ്ഥിരം പല്ലവിയാണ് മന്ത്രി നൽകിയത്.