തിരുവനന്തപുരം ; സംസ്ഥാനത്ത് നാളെ മുതൽ ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. നേരത്തെ ഭക്ഷ്യ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അഭ്യർത്ഥനയെത്തുടർന്ന് ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ നേരത്തെ സാവകാശം നല്‍കിയിരുന്നു. കാരുണ്യ ഫാര്‍മസികള്‍ വഴി പൊതുവിപണിയില്‍ 350 രൂപ മുതല്‍ 2000 രൂപയ്ക്ക് മുകളില്‍ വരെ വിലയുള്ള ടൈഫോയ്ഡ് വാക്‌സീന്‍ കാരുണ്യ ഫാര്‍മസികള്‍ വഴി 95.52 രൂപയില്‍ ലഭ്യമാക്കി. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഗ്രിവന്‍സ് പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്. പരാതിയിന്മേല്‍ എടുത്ത നടപടികളും ഇതിലൂടെ അറിയാന്‍ സാധിക്കും. ഈ പോര്‍ട്ടല്‍ വഴി ഇതുവരെ 108 പരാതികളാണ് ലഭ്യമായത്. ഇതില്‍ 30 പരാതികളില്‍ നടപടിയെടുത്തു. അടുത്തിടെ കിട്ടിയ ബാക്കി പരാതികളില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.