തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിൽ അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ 100 കോടി രൂപ നല്‍കി. കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് 9.28 ശതമാനം പലിശയ്ക്ക് വായ്പയെടുത്താണ് വൈകുന്നേരത്തോടെ പണം നല്‍കിയത്. പുലിമുട്ട് നിര്‍മാണത്തിന് സര്‍ക്കാര്‍ നല്‍കേണ്ട 347.5 കോടിയുടെ വിഹിതമാണ് നൽകിയിരിക്കുന്നത്. ബാക്കി 247.5 കോടി രൂപ കൂടി കണ്ടെത്താനുള്ള സർക്കാർ ശ്രമം തുടരുകയാണ്
പുലിമുട്ടിന്റെ 30 ശതമാനം പണി പൂർത്തിയായതോടെയാണ് സർക്കാർ നൽകേണ്ട വിഹിതത്തിന്റെ 25 ശതമാനം നൽകണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് കത്തയച്ചത്. എന്നാൽ സർക്കാർ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ലഭിക്കാത്തതിനെത്തുടർന്ന് അദാനി ഗ്രൂപ്പ് ഒരു കത്തു കൂടി അയച്ചിരുന്നു.
മാർച്ച് 12 ഓടെ ഈ തുക കുടിശ്ശികയായി മാറി.തുക ലഭിക്കാത്ത പക്ഷം അദാനി ഗ്രൂപ്പ് കേസിന് പോകും എന്ന സാദ്ധ്യത മുന്നിൽക്കണ്ടാണ് ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപ് ഒരു ഗഡുവെങ്കിലും നൽകണമെന്ന് തുറമുഖ വകുപ്പ് തീരുമാനിക്കുകയായിരുന്നു.