കൊല്‍ക്കത്ത: ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപിച്ച ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദവും ഓക്‌സിജന്റെ അളവുമെല്ലാം സാധാരണ നിലയിലാണ്. ആരോഗ്യാവസ്ഥയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ഗാംഗുലിയെ ചികിത്സയിലിരിക്കുന്ന വുഡ്‌ലാന്‍ഡ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇനി ഗാംഗുലിയുടെ അവസ്ഥ വിലയിരുത്തിയ ശേഷമാകും മറ്റൊരു ആന്‍ജിയോപ്ലാസ്റ്റി ആവശ്യമുണ്ടോ എന്ന കാര്യം തീരുമാനിക്കുകയെന്നും ആശുപത്രി വക്താവ് അറിയിച്ചു. ബൈപാസ് സര്‍ജറിയുടെ ഓപ്ഷനെക്കുറിച്ച് മെഡിക്കല്‍ ബോര്‍ഡ് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച രാവിലെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചത്. വീട്ടിലൊരുക്കിയ ജിമ്മില്‍ വ്യായാം ചെയ്യുമ്പോഴാണ് ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയില്‍ മൂന്ന് ഹൃദയധമനികളില്‍ തടസം കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ഹൃദയധമനികളില്‍ തടസം ഒഴിവാക്കാനായി സ്‌റ്റെന്റ് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഹൃദയ ധമനികളില്‍ മൂന്ന് ബ്ലോക്കുകളാണ് ഉണ്ടായിരുന്നത്.