അഹമ്മദാബാദ് : കനത്ത മഴ അതിശക്തമായി തുടരുന്നത് മൂലം ഐപിഎൽ ഫൈനൽ മത്സരത്തിന്റെ ടോസ് മഴ മൂലം വൈകുന്നു. വൈകിട്ട് ആറരയോടെയാണ് ചാറ്റൽ മഴ തുടങ്ങിയത്. മഴ കാരണം ഇന്നു മത്സരം നടത്താൻ സാധിച്ചില്ലെങ്കിൽ ഫൈനൽ നാളത്തേക്ക് മാറ്റിവയ്ക്കും. ഫൈനൽ പോരാട്ടത്തിന് റിസർവ് ദിനം ഉണ്ടെന്ന് ഐപിഎൽ സംഘാടകർ അറിയിച്ചു. രാത്രി 9.35ന് കളി തുടങ്ങിയാലും ഓവറുകള്‍ വെട്ടിക്കുറയ്ക്കില്ല. പുലർച്ചെ 12 മണിക്കൂ ശേഷമാണു കളി തുടങ്ങുന്നതെങ്കിൽ അഞ്ച് ഓവറുകൾ മാത്രമാകും മത്സരം നടക്കുക .
രാത്രി 7.30നാണ് ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള ഫൈനൽ പോരാട്ടം ആരംഭിക്കേണ്ടിയിരുന്നത്. സാധാരണഗതിയിൽ റണ്ണൊഴുകുന്ന പിച്ചിന്റെ സ്വഭാവം ഈർപ്പം തട്ടിയാൽ പ്രവചനാതീതമായി മാറും. എങ്കിൽ പിച്ചിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് ആദ്യ ഓവറുകൾ ബാലി കേറാ മലയാകും.
187 റൺസാണ് ഈ സീസണിൽ ഇവിടെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോർ. ന്യൂബോളിൽ പേസ് ബോളർമാർക്ക് മികച്ച പിന്തുണ പിച്ചിന്റെ ഭാഗത്ത് നിന്ന് ലഭിക്കുമെങ്കിലും മത്സരം പുരോഗമിക്കുന്നതിനനുസരിച്ച് ബാറ്റിങ്ങിന് അനുകൂലമാകും..
ഐപിഎലിൽ കഴിഞ്ഞ 2 സീസണുകളിലുമായി 4 തവണയാണ് ചെന്നൈയും ഗുജറാത്തും നേർക്കുനേർ വന്നത്. ഇതിൽ 3 തവണയും ജയം ഗുജറാത്തിനൊപ്പമായിരുന്നു. ചെന്നൈയുടെ ഏക ജയം കഴിഞ്ഞ ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടിയപ്പോഴായിരുന്നു. ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ തോൽപിച്ച് ചെന്നൈ ഫൈനലിൽ കടന്നപ്പോൾ എലിമിനേറ്ററിൽ മുംബൈയെ തകർത്താണ് ഗുജറാത്തിന്റെ ഫൈനൽ പ്രവേശനം ഉറപ്പാക്കിയത്.