Wednesday, May 15, 2024
spot_img

സഹോദരിമാരായ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതി; അച്ഛനും മകനും പോക്‌സോ കേസില്‍ അറസ്റ്റിൽ

ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്ത് 11ഉം ഏഴും വയസുള്ള സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അച്ഛനും മകനും പോക്‌സോ കേസില്‍ അറസ്റ്റിലായി. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ പാതാക്കര അയ്യപ്പന്‍ (50) മകന്‍ വിഷ്ണു (24) എന്നിവരെയാണ് സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

സ്‌കൂളിൽ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പെൺകുട്ടികൾ സംഭവം പുറത്ത് പറഞ്ഞത്. ആറ് മാസത്തോളമായി പെണ്‍കുട്ടികളെ അയ്യപ്പനും മകനും ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ചങ്ങരംകുളം പോലീസിന് പരാതി നല്‍കുകയായിരുന്നു. മലപ്പുറം എസ്പി സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം ചങ്ങരംകുളം സി ഐ ബഷീര്‍ ചിറക്കല്‍, എസ് ഐ രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

പോലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച അയ്യപ്പനെ കടവല്ലൂര്‍ ബസ് സ്റ്റോപ്പില്‍ നിന്ന് മഫ്തിയിയിലെത്തിയ അന്വേഷണ സംഘമാണ് വലയിലാക്കിയത്. അടൂരില്‍ ജോലി ചെയ്യുന്ന അയ്യപ്പന്റെ മകന്‍ വിഷ്ണു സംഭവം അറിഞ്ഞ് മൊബൈല്‍ ഫോണ്‍ ഓഫാക്കി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും പിടിയിലാവുകയായിരുന്നു. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം നാല് കേസുകളാണ് എടുത്തിരിക്കുന്നത്. പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും

Related Articles

Latest Articles