പത്തനംതിട്ട: കേരളത്തിലെ തെക്കൻ ജില്ലകളിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലാണ് വ്യാപക നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ജില്ലകളിലെ 200 ലധികം വീടുകള്‍ തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
പത്തനംതിട്ടയിലെ 60 വീടുകള്‍ ഭാഗികമായും 10 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഏനാദിമംഗലം മഞ്ചേരിവിള യുപി സ്കൂളിൻ്റെ മേൽക്കൂര പൂര്‍ണമായും തകര്‍ന്നു. കോന്നി, ചിറ്റാര്‍, സീതത്തോട്, ഭാഗങ്ങളിലാണ് വ്യാപക നാശനഷ്ടം ഉണ്ടായിരിക്കുന്നത്.
ഈ സ്ഥലങ്ങളിൽ വൈദ്യുതി വിതരണവും തടസപ്പെട്ടു. സംഭവസ്ഥലം കളടക്ടര്‍ പി ബി നൂഹ് സന്ദര്‍ശിച്ചു. നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് കളക്ടര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകും. കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലാണ് നാശനഷ്ടങ്ങളുണ്ടായത്.